തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൊണ്ടുവന്ന ആർത്തവ അവധി പോസിറ്റീവ് ആയി കാണണമെന്നും ഭ്രഷ്ട് കൽപ്പിച്ചിരുന്നത് പഴയ കാലമാണെന്നും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. ആർത്തവ ദിവസങ്ങളിൽ കടുത്ത ശാരീരിക പ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി കുട്ടികളുണ്ട്. അതുകൊണ്ട് തന്നെ ഇളവ് നൽകുക എന്നത് മാത്രമാണ് കാണുന്നത്. ആരെയും മാറ്റി നിർത്താൻ ഉദ്ദേശിച്ചല്ല തീരുമാനമെന്നും മന്ത്രി പറഞ്ഞു. അതുപോലെ ആഴ്ചയിൽ ഒരു ദിവസം കളർ ഡ്രസ് എന്ന ആശയം ആകർഷകമാണെന്നും നടപ്പാക്കാൻ ശ്രമിക്കും. ബാക്ക്ബെഞ്ച് രീതി ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്ന് മൂന്ന് ലക്ഷം കുരുന്നുകളാണ് ആദ്യമായി വിദ്യാലയങ്ങളിലേക്ക് പ്രവേശിക്കുന്നത്. കുട്ടികൾക്ക് നന്മകൾ നേരുന്നു. സമാധാനമായ സ്കൂൾ ദിനങ്ങൾ വിദ്യാർഥികൾക്ക് നേരുന്നു. പാഠപുസ്തകങ്ങളടക്കം എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. അവധി പ്രഖ്യാപനത്തിൽ കൃത്യമായ രീതി കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ സ്കൂളുകളിൽ കുട്ടികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ഇക്കുറി ആർഭാടങ്ങൾ ഒഴിവാക്കിയാണ് പ്രവേശനോത്സവം. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പട്ടം ഗവൺമെൻറ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.
