Your Image Description Your Image Description

ഓപ്പറേഷൻ സിന്ദൂർ വിശദീകരിച്ചു കൊണ്ട് കൊളംബിയയിൽ നയതന്ത്ര വിജയം നേടിയ ശശി തരൂരും സംഘവും അടുത്ത രാജ്യത്തെത്തി. ബ്രസീലിൽ എത്തിയ ദൗത്യസംഘം ഇന്ത്യയുടെ നിലപാട് ബ്രസീലിനെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളിലേക്ക് കടക്കും. അതേസമയം സ്വന്തം പാർട്ടിയിൽ നിന്നും ഉയരുന്ന വിമർശനങ്ങളെയൊന്നും തൽക്കാലം ഗൗനിക്കാൻ തരൂരും തയ്യാറല്ല. സ്വന്തം പാർട്ടിയിൽ നിന്നടക്കം തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് കോൺഗ്രസ് എംപി വ്യക്തമാക്കി. ഏൽപ്പിച്ച ദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിതെന്നും അദ്ദേഹം എഎൻഐയോട് പറഞ്ഞു. അഭിവൃദ്ധി പ്രാപിക്കുന്ന ഒരു ജനാധിപത്യ സംവിധാനത്തിൽ അഭിപ്രായങ്ങളും വിമർശനങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ ഈ ഘട്ടത്തിൽ അതിനെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ല. ഇന്ത്യയിലേക്ക് മടങ്ങിയെത്തുമ്പോൾ സഹപ്രവർത്തകരോടും വിമർശകരോടും മാധ്യമങ്ങളോടും സംസാരിക്കാൻ അവസരം ലഭിക്കും. ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സന്ദർശിക്കുന്ന രാജ്യങ്ങളിലും ഇവിടുത്തെ ജനങ്ങളിലേക്ക് സന്ദേശം എത്തിക്കുന്നതിലുമാണ്. തരൂരിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. പനാമ, ഗയാന, കൊളംബിയ എന്നിവിടങ്ങൾ സന്ദർശിച്ച ശേഷമാണ് ശശി തരൂരും സംഘവും ഞായറാഴ്ച ബ്രസീലിൽ എത്തിയത്. ബ്രസീൽ സന്ദർശനം പൂർത്തിയാക്കിയ ശേഷം, അടുത്ത ആഴ്ച സർവ്വകക്ഷി സംഘം അമേരിക്കയിലേക്ക് തിരിക്കും. ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാനിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം അറിയിച്ച നടപടി നിരാശാജനകമെന്ന് ശശി തരൂർ എംപി വ്യക്തമാക്കിയതിന് പിന്നാലെ പ്രസ്താവനയിൽ മാറ്റം വരുത്തിയിരുന്നു കൊളംബിയ. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായുള്ള സർവകക്ഷി പ്രതിനിധി സംഘം ഇന്ത്യയുടെ നിരാശ അറിയിച്ചതിന് പിന്നാലെയാണ് പ്രസ്താവന തിരുത്തി ഇന്ത്യക്ക് പിന്തുണ നൽകാൻ കൊളംബിയ ഒരുങ്ങിയതെന്ന് ശശി തരൂർ പറഞ്ഞു. കൊളംബിയയുടെ നിലപാടിലുണ്ടായ മാറ്റത്തെക്കുറിച്ച് യുഎസിലെ മുൻ അംബാസഡറും ബിജെപി നേതാവുമായ തരംജിത്ത് സിംഗ് സന്ധുവും വ്യക്തമാക്കി. സിംഗും തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിൽ ഉൾപ്പെടുന്നു. കൊളംബിയയുടെ ആക്ടിംഗ് വിദേശകാര്യ മന്ത്രിയുമായി പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി കൊളംബിയയുടെ ശ്രദ്ധയിൽപ്പെടാത്ത കാര്യങ്ങൾ അവതരിപ്പിച്ചതായും സിംഗ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള ഇന്ത്യയുടെ വിശദീകരണത്തിൽ വാസ്തവം എന്താണെന്ന് മനസിലാക്കിയെന്നും ഇന്ത്യയുമായി ചർച്ച തുടരുന്നതിൽ പൂർണ വിശ്വാസമുണ്ടെന്നും കൊളംബിയൻ വിദേശകാര്യ സഹമന്ത്രി പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിനുശേഷം അന്താരാഷ്ട്ര സമൂഹവുമായി ബന്ധപ്പെടുന്നതിനായി 33 രാജ്യങ്ങൾ സന്ദർശിക്കാൻ ഇന്ത്യ നിയോഗിച്ച ഏഴ് ബഹുകക്ഷി പ്രതിനിധി സംഘങ്ങളിൽ ഒന്നാണ് തരൂരിന്റെ സംഘം. സർഫ്രാസ് അഹമ്മദ് (ജാർഖണ്ഡ് മുക്തി മോർച്ച), ജി എം ഹരീഷ് ബാലയോഗി (തെലുങ്ക് ദേശം പാർട്ടി), ശശാങ്ക് മണി ത്രിപാഠി (ബിജെപി), ഭുവനേശ്വർ കലിത (ബിജെപി), മിലിന്ദ് ദിയോറ (ശിവസേന), തേജസ്വി സൂര്യ (ബിജെപി), യുഎസിലെ മുൻ അംബാസഡർ തരംജിത്ത് സിംഗ് സന്ധു എന്നിവരാണ് തരൂരിന്റെ സംഘത്തിലുള്ളത്. നേരത്തെ സർവ്വകക്ഷി സംഘത്തിൽ ശശി തരൂരിനെ സർക്കാർ നിയമിച്ചതിൽ കോൺഗ്രസിനുള്ളിൽ അമർഷമുയർന്നിരുന്നു. ഈ ദൗത്യത്തിനായി തിരഞ്ഞെടുക്കാൻ പാർട്ടി നൽകിയ പേരുകൾ കേന്ദ്രം അവഗണിച്ചു എന്നായിരുന്നു കോൺഗ്രസ് ആരോപണം. കൂടാതെ കോൺഗ്രസ് എം.പി. ജയറാം രമേശ് പരോക്ഷമായി ശശി തരൂരിനെ ഉദേശിച്ച് നടത്തിയ പരാമർശവും കോൺഗ്രസിനുള്ളിലെ അസ്വാരസ്യങ്ങൾ തുറന്നു കാട്ടുന്നതായിരുന്നു. നമ്മുടെ എം.പിമാരും ഭീകരരും കറങ്ങി നടക്കുന്നെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ലജ്ജാകരവും അപലപനീയവും അസംബന്ധവുമായ പ്രസ്താവനയാണിതെന്നും പാർലമെന്റിന്റെ പ്രത്യേകാവകാശ സമിതി ഉടൻ നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി. നേതാവ് ഷെഹ്സാദ് പൂനാവാലയും തിരിച്ചടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *