Your Image Description Your Image Description

ആലത്തൂർ: രാസവളങ്ങൾക്കുള്ള സബ്സിഡിയിൽ കേന്ദ്ര സർക്കാർ കുറവ് വരുത്തിയതോടെ വില കുതിച്ചുയരുന്നു. 2023-24 വർഷത്തിൽ 65,199 കോടി സബ്‌സിഡി നൽകിയത് 2024-25ൽ 52,310 കോടിയായും കുറച്ചു. നടപ്പു സാമ്പത്തിക വർഷത്തിലും കുറവ് വരുത്തിയിട്ടുണ്ട്. വിപണിയിൽ ഏറ്റവും ചെലവുള്ള ഫാക്ടം ഫോസിന് (15-15-0-13) 50 കിലോഗ്രാം ബാഗിന് 1,300ൽ നിന്ന് 1,400 രൂപയായി. പൊട്ടാഷിന് 1,400ൽ നിന്ന് 1,540 ആയി. ഇഫ്‌കോയുടെ കൂട്ടുവളമായ ഡൈ അമോണിയം ഫോസ്‌ഫേറ്റിന് (ഡിഎപി) 1,350 രൂപയാണ് വില. ഫോസ്ഫറസും പൊട്ടാഷും യൂറിയയും ചേർന്ന 10-26-26 ന് 1,470ൽ നിന്ന് 1,730 ആയി. എൻപികെ 15-15-15ന് 1,350ൽ നിന്ന് 1,450ൽ എത്തി. യൂറിയയ്ക്ക് മാത്രം (266.50) വിലയിൽ മാറ്റമില്ല.

 

നെല്ല്, തെങ്ങ്, റബ്ബർ, പച്ചക്കറി, തേയില, ഏലം കർഷകർ വളപ്രയോഗം ആരംഭിക്കുന്നതോടെ കൂട്ടു വളങ്ങൾക്ക് വില വീണ്ടും ഉയരുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന. നിലവിൽ വളത്തിന് ക്ഷാമമില്ല. റബ്ബറും സുഗന്ധവ്യജ്ഞനങ്ങളുമടക്കം നാണ്യവിളകൾക്കും, പഴം, പച്ചക്കറി, തെങ്ങ്, നെല്ല്, വാഴ തുടങ്ങിയ വിളകൾക്കും വളപ്രയോഗം നടത്തേണ്ട സമയമടുത്തു. ഒന്നാം വിള നടീൽ പൂർത്തിയാകുന്നതോടെ രാസവളത്തിന് ആവശ്യക്കാർ കൂടുമെന്നാണ് നിഗമനം.

 

2017 മുതൽ വളം സബ്‌സിഡി കർഷകർക്ക് നേരിട്ട് നൽകാതെ രാസവളം കമ്പനികൾക്കാണ് നൽകുന്നത്. മൊബൈൽ ഫെർട്ടിലൈസർ മാനേജ്‌മെന്റ് സിസ്റ്റം (എംഎംഎസ്) മുഖേനയാണ് ഇത് നിയന്ത്രിക്കുന്നത്. വിൽപ്പനക്കാർ കർഷകന് വളം നൽകുമ്പോൾ ആധാറും വിരലടയാളവും രേഖപ്പെടുത്തിവേണം വിൽക്കാൻ. ആധാർ മുഖേന കർഷകന് നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് സബ്‌സിഡി നൽകുന്ന സംവിധാനം ഭാവിയിൽ വരുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

 

വളം സബ്‌സിഡി സംബന്ധിച്ച കേന്ദ്ര രാസവളം വകുപ്പിന്റെ വ്യവസ്ഥകൾ മൂലം കമ്പനികൾ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നതായി ആക്ഷേപമുണ്ട്. ഓരോ ചാക്കും വിറ്റുപോകുമ്പോൾ കമ്പനികൾക്കാണ് സബ്‌സിഡി ലഭിക്കുക. സബ്‌സിഡി തുക കുറച്ചാണ് പരമാവധി ചില്ലറ വിൽപ്പന (എംആർപി) വില നിശ്ചയിക്കുന്നത്. സബ്‌സിഡി കൂട്ടിത്തരണമെന്നും അല്ലെങ്കിൽ പരമാവധി ചില്ലറ വിൽപ്പന വില തങ്ങൾക്ക് നിശ്ചയിക്കാനുള്ള അനുവാദം നൽകണമെന്നുമാണ് കമ്പനികളുടെ ആവശ്യം. ഇതനുവദിച്ചാൽ വില വീണ്ടും ഉയരും.

Leave a Reply

Your email address will not be published. Required fields are marked *