തിരുവനന്തപുരം: കേരള ഗവർണർ രാജേന്ദ്ര അർലേകറുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചതായി റിപ്പോർട്ട്. ഇതുവരെ ഉണ്ടായിരുന്ന ഒൻപത് വാഹനങ്ങൾ ആറായി ചുരുക്കിയതായി രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ധന ഉപഭോഗ നിയന്ത്രണ ആഹ്വാനത്തിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് വിശദീകരണം.
ഒരു എസ്കോർട്ട് വാഹനവും രണ്ട് സ്റ്റെപ്പിനി വാഹനങ്ങളുമാണ് ഒഴിവാക്കിയിരിക്കുന്നത്. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ ഈ ക്രമീകരണത്തോടെയായിരിക്കും പങ്കെടുക്കുക. ചെലവ് ചുരുക്കലിനും ഇന്ധന ലാഭത്തിനും മുൻഗണന നൽകുന്ന സമീപനത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് സൂചന.
രാജ്യത്ത് ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദ നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ തന്നെ വാഹനവ്യൂഹങ്ങൾ ലഘൂകരിക്കണമെന്ന് നിർദേശിച്ചിരുന്നു. സ്വന്തം വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം കുറച്ചതോടൊപ്പം പൈലറ്റ് വാഹനങ്ങൾ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിലും സമാന നടപടികൾ ആരംഭിച്ചിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രിയും സ്വന്തം സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചിരുന്നു. കേരള ഗവർണറുടെ പുതിയ തീരുമാനം സർക്കാരുതലത്തിലുള്ള ചെലവ് നിയന്ത്രണ നടപടികളുടെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.
