Your Image Description Your Image Description

കണ്ണൂർ: കണ്ണൂരിൽ യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പായം കേളൻപീടിക സ്വദേശിനി സ്നേഹ (24) യുടെ മരണത്തിൽ ഭർത്താവ് ജിനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വന്തം വീട്ടിൽവെച്ച് ഇന്നലെയാണ് സ്നേഹയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് ജിനീഷിനെതിരെ പരാതിയുമായി സ്നേഹയുടെ കുടുംബം രംഗത്തെത്തിയിരുന്നു. മരണത്തിന്റെ ഉത്തരവാദിത്തം ഭർത്താവിനും അയാളുടെ മാതാപിതാക്കൾക്കും ആണെന്ന് സ്നേഹയുടെ ആത്മഹത്യ കുറിപ്പിലും ഉണ്ടായിരുന്നു.

കുട്ടിക്ക് തന്റെ നിറമില്ലെന്ന പേരിൽ ഭർത്താവ് ജിനീഷ് സ്നേഹയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് യുവതിയുടെ ബന്ധുക്കൾ പരാതിയിൽ ആരോപിക്കുന്നത്. ‘2020 ജനുവരിയിൽ ആയിരുന്നു സ്നേഹയുടെയും ജിനീഷിന്റെയും വിവാഹം. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് പ്രശ്നങ്ങൾ തുടങ്ങി. ശാരീരിക ഉപദ്രവം ഏൽപ്പിക്കുന്നതും പതിവായിരുന്നു. പിന്നീട് കുട്ടി ഉണ്ടായിക്കഴിഞ്ഞപ്പോഴും ഉപദ്രവം തുടർന്നു. ജിനീഷിന്റെ മാതാപിതാക്കളും ഉപദ്രവിച്ചിരുന്നു.

പലപ്പോഴും രാത്രി സമയത്തുപോലും അവിടെ നിന്ന് കൂട്ടിക്കൊണ്ടുവരേണ്ടി വന്നിട്ടുണ്ട്. പലതവണ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും അനുരഞ്ജന ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുകയായിരുന്നു പതിവ്. എന്നാൽ, പിന്നീട് വീണ്ടും ജിനീഷ് പഴയത് പോലെ തന്നെയാണ് പെരുമാറിയത്’ – സ്നേഹയുടെ ബന്ധുക്കൾ പറയുന്നു. സ്നേഹയുടെ ഭർത്താവ് ജിനീഷ് ലോറി ഡ്രൈവർ ആണ്. കുഞ്ഞിന് മൂന്നു വയസ്സാണ് പ്രായം. സ്നേഹയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലെ പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

Leave a Reply

Your email address will not be published. Required fields are marked *