അടുത്ത തിരഞ്ഞെടുപ്പോടെ കേരളത്തിൽ ഇടതുപക്ഷം പൂർണ്ണമായും ഇല്ലാതാകുമെന്നും രാഷ്ട്രീയ മണ്ഡലം യുഡിഎഫും എൻഡിഎയും തമ്മിലുള്ള പോരാട്ടമായി മാറുമെന്നും സാബു ജേക്കബ്. പിണറായി വിജയന്റെ അഹങ്കാരത്തിനും ധാർഷ്ട്യത്തിനുമെതിരെ ഉണ്ടായ അതിശക്തമായ ജനവിധിയാണ് യുഡിഎഫിന് ഇത്ര വലിയ വിജയം സമ്മാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഇനി എൽഡിഎഫ് എന്ന മുന്നണി ഉണ്ടാകില്ല. യുഡിഎഫും എൻഡിഎയും മാത്രമുള്ള ദ്വിമുഖ മത്സരമായിരിക്കും അടുത്ത തവണ നടക്കുക. ഇത് യുഡിഎഫ് തരംഗമല്ല, മറിച്ച് പിണറായി സർക്കാരിനെതിരെയുള്ള ജനരോഷത്തിന്റെ കൊടുങ്കാറ്റാണ്. ഈ കൊടുങ്കാറ്റ് ഉണ്ടായിരുന്നില്ലെങ്കിൽ എൻഡിഎ സഖ്യത്തിന് കൂടുതൽ സീറ്റുകൾ ലഭിക്കുമായിരുന്നു. സഖ്യമായി പ്രവർത്തിക്കാൻ കുറഞ്ഞ സമയം മാത്രമേ ലഭിച്ചുള്ളൂ. എങ്കിലും തൃപ്പൂണിത്തുറ പോലുള്ള ഇടങ്ങളിൽ ബിജെപിക്ക് മുൻപ് ലഭിച്ച വോട്ടിനേക്കാൾ 30 ശതമാനം വർധനവ് ഇത്തവണ സഖ്യത്തിന് ഉണ്ടായിട്ടുണ്ട്.
40 എംഎൽഎമാരിൽ ഏറ്റവും വലിയ പരാജയമാണ് ശ്രീനിജിനുണ്ടായത്. ശ്രീനിജിന്റെ എതിർപ്പുകൾ യഥാർത്ഥത്തിൽ ട്വന്റി 20-യെ വളർത്തുകയാണ് ചെയ്തതെന്നും സാബു ജേക്കബ് പറഞ്ഞു. തോൽവി നേരിടുമ്പോൾ പാർട്ടി പിരിച്ചുവിടണമെന്ന് പറയുന്നത് ജനാധിപത്യവിരുദ്ധമാണ്. കോൺഗ്രസ് മുൻപ് തോറ്റപ്പോൾ ആരെങ്കിലും പാർട്ടി പിരിച്ചുവിട്ടോ എന്ന് അദ്ദേഹം ചോദിച്ചു.
