Your Image Description Your Image Description

തിരുവനന്തപുരം : ഏറെ കാലങ്ങളായി നമ്മളെ പിടികൂടിയിരിക്കുന്ന വിപത്താണ് ലഹരി. അതിപ്പോള്‍ മറ്റുളളവരുടെ ജീവനെടുക്കാന്‍ തക്കവണ്ണം ശക്തി പ്രാപിച്ച് മറ നീക്കി പുറത്തുവന്നിരിക്കുന്നു. അതൊരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല. അതു വന്ന വഴികളെ പലപ്പോഴും കണ്ടില്ല എന്നു നടിച്ചും നിരാകരിച്ചും കണ്ണടച്ചും അതിന്റെ പിറകെ പോകാന്‍ മെനക്കാടാതിരുന്നും കൂട്ടുത്തരവാദിത്വത്തില്‍ നിന്ന് ‍ ഒഴിഞ്ഞുമാറിയും കൈകള്‍ നിസഹായമാക്കിയും നമ്മള്‍ കാലങ്ങളായി നടത്തിയ നിരുത്തരവാദിത്വത്തിന്റെ ഫലമാണ് ലഹരിയായി, ഏറ്റവും വലിയ അപകടമായി നമ്മുടെ എല്ലാവരുടെയും മുന്നില്‍ നില്‍ക്കുന്നതെന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു. ശാന്തിഗിരി ആശ്രമത്തിന്റെ സാംസ്കാരിക വിഭാഗങ്ങളില്‍ ആണ്‍കുട്ടികളുടെ കൂട്ടായ്മയായ ശാന്തിമഹിമയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ശംഖുമുഖം ബീച്ചില്‍  ‘ലഹരിമുക്ത കേരളം‘ ക്യാമ്പെയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സ്വാമി.

ഇന്ന് മനുഷ്യന്റെ ആത്യന്തികമായ ലക്ഷ്യമെന്നു പറയുന്നത് അവന്റെ സന്തോഷമാണ്. ആ സന്തോഷം കണ്ടെത്തുവാനുളള തത്രപ്പാടിലാണ് മനുഷ്യന്റെ ഓട്ടവും. നമ്മൾ കണ്ടെത്തേണ്ടത് ആന്തരികമായ സ്വശ്ചന്ദതയെയാണ്. ധാര്‍മ്മികമായും ആത്മീയമായും ബൌദ്ധികമായും സ്വയം വിലയിരുത്തി ആന്തരിക ശക്തിയെ തിരിച്ചറിഞ്ഞ് സ്വയം പരിണാമപ്പെടണം. അവരവരില്‍ പ്രതീക്ഷയര്‍പ്പിക്കണം. സാങ്കേതികവിദ്യ ഏറ്റവും പ്രബലമായ ആധുനിക കാലത്ത് സന്തോഷം കണ്ടെത്താനുളള മാര്‍ഗ്ഗം രാസലഹരിയാണ് എന്ന അറിവില്ലായ്മയാണ് വിദ്യാര്‍ത്ഥികളെ ദു:സ്സഹമായ സാഹചര്യത്തില്‍ എത്തിക്കുന്നത്. ഒരു കാലത്ത് ക്യാമ്പസ്സുകളെ സര്‍ഗ്ഗാത്മകമാക്കിയ യുവജനസംഘടനകള്‍ രാജ്യത്തിന്റെ പ്രതീക്ഷയായിരുന്നു. എന്നാല്‍ ഇന്ന് സംഘടന അവബോധം പകരേണ്ടവരില്‍ ചിലര്‍ തന്നെ ലഹരിയുടെ ഇടനിലക്കാരായി മാറുന്ന ചില സാഹചര്യങ്ങളുണ്ട്. വേലി തന്നെ വിളവു തിന്നുന്ന അത്തരം സംഭവവികാസങ്ങള്‍ നമ്മളെയൊക്കെ ഞെട്ടിപ്പിക്കുന്നു. ലഹരിക്കെതിരെ ശക്തമായ ഇടപെടലുകള്‍ ഭരണകൂടം‍ നടത്തുമ്പോള്‍ അതിനോട് ഹൃദയം ചേര്‍ത്തുവെയ്ക്കാന്‍ കേരളത്തിന്റെ പൊതുസമൂഹവും രക്ഷിതാക്കളും സമൂഹത്തിന് ദിശാബോധം പകരുന്ന സാംസ്കാരിക- ആത്മീയ സംഘടനകളും അതിന്റെ പ്രവര്‍ത്തകരും തയ്യാറാകണമെന്നും ലഹരികളുടെ വഴികളില്‍ നിന്ന് നമ്മുടെ മക്കളെയും കുടുംബത്തെയും കൂട്ടുകാരെയും രക്ഷിക്കാനുളള പോരാട്ടം കേരളജനത ഒറ്റക്കെട്ടായി ഏറ്റെടുക്കണമെന്നും സ്വാമി പറഞ്ഞു.

മുന്‍ നിയമസഭ സ്പീക്കര്‍ എം.വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ ഡി.ജി.പി. ഋഷിരാജ് സിംഗ് ഐ.പി.എസ് ലഹരി വിരുദ്ധ സന്ദേശം നൽകി. പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി, ബിലീവേഴ്സ് ചര്‍ച്ച് ബിഷപ്പ് മാത്യൂസ് മാര്‍ സില്‍വാനിയോസ് എപ്പിസ്കോപ്പ എന്നിവര്‍ മഹനീയ സാന്നിദ്ധ്യമായി. പ്രശസ്ത സാഹിത്യകാരൻ ഡോ.ജോര്‍ജ് ഓണക്കൂര്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ, മുന്‍ എം.എല്‍.എ കെ.എസ്. ശബരീനാഥൻ, സൌത്ത് സോണ്‍ എക്സൈസ് ജോയിന്റ് കമ്മീഷണര്‍ ബി. രാധാകൃഷ്ണന്‍, തിരുവനന്തപുരം ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.എ.ഷാനിഫ ബീഗം, ആക്ട്സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യൻ, ശാന്തിഗിരി ഫൌണ്ടേഷന്‍ സി.ഇ.ഒ പി.സുദീപ്, പട്ടം സനിത്ത്, സബീർ തിരുമല, ബ്രഹ്മചാരി സത്പ്രഭ എം.പി, രാജേഷ്.വി.സി എന്നിവർ സംസാരിച്ചു.

തുടർന്ന് ലഹരിമുക്തകേരളം സന്ദേശറാലി നടന്നു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തോളം പ്രവർത്തകർ പരിപാടിയിൽ സംബന്ധിച്ചു . വരും ദിവസങ്ങളിൽ മറ്റു ജില്ലകളിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിൽ റാലിയും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *