Home » Blog » Kerala » പാചക വാതക പ്രതിസന്ധി: ഉദ്യോഗസ്ഥരുടെയും ഓയില്‍ ഏജന്‍സികളുടെയും യോഗം ചേര്‍ന്നു
images - 2026-03-30T173412.652

പാചക വാതക ക്ഷാമം രൂക്ഷമാവുന്ന സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയലിന്റെ നേതൃത്വത്തില്‍ പൊതു വിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഓയില്‍ ഏജന്‍സികളുടെയും യോഗം ചേര്‍ന്നു. ജില്ലയില്‍ ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ ലഭ്യതയില്‍ യാതൊരു തരത്തിലുള്ള ആശങ്കയും വേണ്ടെന്നും നിലവില്‍ ജില്ലയില്‍ ഗാര്‍ഹിക പാചകവാതക ദൗര്‍ലഭ്യമില്ലെന്നും ബുക്ക് ചെയ്തിട്ടുള്ള എല്ലാവര്‍ക്കും യാതൊരു തടസ്സവും കൂടാതെ ഗ്യാസ് സിലിണ്ടറുകള്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ വഴി വീടുകളില്‍ എത്തിച്ച് വിതരണം നടത്തി വരുന്നുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

 

സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് ആശുപത്രികള്‍, അങ്കണവാടികള്‍, ഇന്‍ഡസ്ട്രിയല്‍ കാന്റീനുകള്‍, സ്‌കൂള്‍ കോളേജ് ഹോസ്റ്റലുകള്‍, കമ്മ്യൂണിറ്റി കിച്ചന്‍ സുഭിക്ഷ ഹോട്ടല്‍, വൃദ്ധസദനങ്ങള്‍, അനാഥാലയങ്ങള്‍ എന്നിവക്ക് മുന്‍ഗണന നല്‍കി ആവശ്യകതയുടെ നൂറ് ശതമാനവും റെസ്റ്റോറന്റുകള്‍, സര്‍ക്കാര്‍/തദ്ദേശ കാന്റീനുകള്‍, ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍, സ്ഥാപനങ്ങള്‍ നടത്തുന്ന കിച്ചനുകള്‍ എന്നിവയ്ക്ക് ആവശ്യകതയുടെ നാല്‍പത് ശതമാനവും ലഭ്യമാക്കണമെന്നും ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി ഓയില്‍ കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

ഗാര്‍ഹിക പാചക വാതകത്തിന്റെ ദുരുപയോഗം, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത തുടങ്ങിയവ തടയുന്നതിനായി താലൂക്ക് സപ്ലൈ ഓഫീസര്‍, ലീഗല്‍ മെട്രോളജി, പൊലീസ് തുടങ്ങിയ വകുപ്പുകള്‍ കര്‍ശന പരിശോധന തുടരണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. യോഗത്തില്‍ എ.ഡി.എം സി.എസ്. രാജേഷ്, ജില്ലാ സപ്ലൈ ഓഫീസര്‍ എ.എസ്. ബീന, ഇന്ത്യന്‍ ഓയില്‍ സെയില്‍സ് ഓഫീസര്‍ ഋതുരാജ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം സെയില്‍സ് ഓഫീസര്‍ ശ്രീകാന്ത് കുമാര്‍, ഇന്ത്യന്‍ ഓയില്‍ അദാനി കമ്പനി മാനേജര്‍ ഹരികൃഷ്ണന്‍, ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.