ഐപിഎൽ 2026 സീസണിലെ ആവേശകരമായ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനോട് പരാജയപ്പെട്ടതിന് പിന്നാലെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നേരിടുന്ന പ്രധാന ബൗളിംഗ് പ്രതിസന്ധിയെക്കുറിച്ച് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ മനസ്സ് തുറന്നു. ടീം 25.2 കോടി രൂപയുടെ റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയ ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ എന്തുകൊണ്ട് പന്തെറിയുന്നില്ല എന്ന ആരാധകരുടെ സംശയങ്ങൾക്കാണ് രഹാനെ ഇപ്പോൾ വ്യക്തത നൽകിയിരിക്കുന്നത്. മുംബൈയ്ക്കെതിരായ മത്സരത്തിൽ ആന്ദ്രെ റസലിന് പകരക്കാരനായി ഇറങ്ങിയ ഗ്രീനിന് ഒരോവർ പോലും എറിയാൻ നൽകാതിരുന്നത് വലിയ ചർച്ചയായിരുന്നു.
ഗ്രീനിന്റെ ബൗളിംഗിനെക്കുറിച്ചുള്ള ചോദ്യത്തിന്, അത് തങ്ങളുടെ മാത്രം തീരുമാനമല്ലെന്നും ക്രിക്കറ്റ് ഓസ്ട്രേലിയയോടാണ് ചോദിക്കേണ്ടതെന്നുമാണ് രഹാനെ മറുപടി നൽകിയത്. ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിന്റെ കർശനമായ ‘വർക്ക് ലോഡ് മാനേജ്മെന്റ്’ പോളിസി അനുസരിച്ച് ഗ്രീൻ പന്തെറിയുന്ന കാര്യത്തിൽ അവരുടെ പ്രത്യേക അനുമതി ആവശ്യമാണെന്ന് രഹാനെ വിശദീകരിച്ചു. മുംബൈ ബാറ്റർമാരായ രോഹിത് ശർമ്മയും റിയാൻ റിക്കിൾട്ടണും കൊൽക്കത്ത ബൗളർമാരെ കണക്കറ്റ് പ്രഹരിച്ചപ്പോൾ, ഒരു അധിക ബൗളിംഗ് ഓപ്ഷന്റെ അഭാവം ടീമിനെ വല്ലാതെ തളർത്തിയെന്നും അദ്ദേഹം സമ്മതിച്ചു.
വരുൺ ചക്രവർത്തിയും വൈഭവ് അറോറയും ഉൾപ്പെടെയുള്ള പ്രധാന ബൗളർമാർ വൻതോതിൽ റൺസ് വിട്ടുകൊടുത്തത് കൊൽക്കത്തയ്ക്ക് തിരിച്ചടിയായി. ഹർഷിത് റാണ, ആകാശ് ദീപ് എന്നിവരുടെ അഭാവവും മതീഷ പതിരണ കളിക്കാൻ സജ്ജമല്ലാത്തതും ബൗളിംഗ് നിരയുടെ കരുത്ത് ചോർത്തിയിട്ടുണ്ട്. വരും മത്സരങ്ങളിൽ ഗ്രീനിന് പന്തെറിയാൻ അനുമതി ലഭിക്കുമെന്നും അതോടെ ടീമിന്റെ ബാലൻസ് മെച്ചപ്പെടുമെന്നുമാണ് രഹാനെയുടെ പ്രതീക്ഷ. ഏപ്രിൽ 2-ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ സ്വന്തം തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ കൊൽക്കത്ത ശക്തമായി തിരിച്ചുവരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
