പാലക്കാട്: പാലക്കാട് നഗരസഭ കൗൺസിലറും കോൺഗ്രസ് നേതാവുമായ പ്രശോഭ് സി വത്സനെതിരെ ദളിത് യുവതിയുടെ ലൈംഗിക പീഡന പരാതി. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. പാലക്കാട് നഗരസഭയിലെ 24ാം വാർഡിലെ കോൺഗ്രസ് കൗൺസിലറായ പ്രശോഭിനെതിരെയാണ് പീഡന പരാതി. താൻ പീഡിപ്പിക്കപ്പെട്ടതായി കാണിച്ച് പാലക്കാട് സ്വദേശിനിയായ ദളിത് യുവതി മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്.
ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ടു, പിന്നീട് യുവതിയുടെ വീട്ടിലേക്ക് പ്രശോഭെത്തി, ഇവിടെ വെച്ച് പീഡിപ്പിച്ചു. പിന്നീട് പട്ടാമ്പിയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലി നൽകാമെന്ന് പറഞ്ഞ് കാറിൽ കയറ്റി കൊണ്ടുപോയി, കാറിൽ വെച്ചും പീഡനത്തിനിരയാക്കി. പാലക്കാട് ജില്ല ആശുപത്രിക്ക് സമീപം വെച്ചും പീഡനമുണ്ടായി. ഇത് കൂടാതെ പാലക്കാട്ടെ ഒരു ഹോട്ടലിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി പീഡിപ്പിക്കാനും ശ്രമിച്ചു. ഈ സമയത്ത് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയെന്നും യുവതി പരാതിയിൽ പറയുന്നു.
ഒരുപക്ഷെ താൻ ആക്രമിക്കപ്പെട്ടേക്കുമെന്ന് ഭയന്നാണ് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയതെന്നും യുവതി വെളിപ്പെടുത്തി. ഇതിന് ശേഷവും ഇയാൾ വീണ്ടും ഇത്തരത്തിൽ നടപടി സ്വീകരിച്ചതോടെയാണ് പരാതി അല്ലാതെ മറ്റ് വഴിയില്ലെന്ന് മനസിലാക്കി മുഖ്യമന്ത്രിക്ക് പരാതി നൽകിയതെന്നും യുവതി പറയുന്നു.
