Home » Blog » Kerala » ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന; ഹോട്ടലുകള്‍ക്കും ഭക്ഷ്യോത്പന്ന നിര്‍മ്മാണ യൂണിറ്റുകള്‍ക്കും പിഴ
palakkad-food-safety-officer

ഭക്ഷ്യസുരക്ഷാ വകുപ്പ് ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഹോട്ടലുകളിലും ഭക്ഷ്യോത്പന്ന നിര്‍മ്മാണ യൂണിറ്റുകളിലുമായി 478 പരിശോധനകള്‍ നടത്തി. ആകെ 53 സ്ഥാപനങ്ങളില്‍ നിന്നായി 180000 രൂപ പിഴ ഈടാക്കി. കണ്ടെത്തിയ പിഴവുകള്‍ക്കെതിരേ രണ്ട് പ്രോസിക്യൂഷന്‍ കേസുകളുള്‍പ്പടെ നാല് കേസുകള്‍ ഫയല്‍ ചെയ്തു. 166 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 100 സര്‍വെയ്‌ലന്‍സ് സാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചു. ഇതില്‍ അഞ്ചെണ്ണം സുരക്ഷിതമല്ലെന്ന് കണ്ടെത്തി. മൂന്നെണ്ണത്തില്‍ ഫുഡ് കളര്‍ ചേര്‍ത്തതും രണ്ട് കറി പൗഡറുകളില്‍ കീടനാശിനിയുടെ അംശവും കണ്ടെത്തി. ഇതു സംബന്ധിച്ച് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.

 

രജിസ്‌ട്രേഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് മൂന്നാര്‍ മൈലാഞ്ചി ഹോട്ടലിന് മൂന്നു ലക്ഷം രൂപ പിഴ ചുമത്തി. മൂന്നാര്‍ പഞ്ചായത്തിലെ അന്‍പ് സ്‌കാര്‍ഡ് മാട്ടുപ്പെട്ടി എന്ന സ്ഥാപനത്തിന് ഗുണനിലവാരമില്ലാത്ത റാഗിപ്പൊടി വില്‍പ്പന നടത്തിയതിന് റാഗി പൊടി നിര്‍മ്മാണ യൂണിറ്റായ ആച്ചി സ്‌പൈസസ് ആന്റ് ഫുഡ്‌സ് തിരുവള്ളൂര്‍, ആച്ചി മസാല ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് വെസ്റ്റ് ചെന്നൈ എന്നീ സ്ഥാപനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി.

 

അടിമാലി ഒയാസിസ് കാറ്റേഴ്‌സ് എന്ന സ്ഥാപനത്തിന് 5000 രൂപ പിഴ ചുമത്തി. ചെറുതോണിയിലെ ഹോട്ടല്‍ അമ്പാടി എന്ന സ്ഥാപനത്തിന് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചതിനും ലൈസന്‍സ് പ്രദര്‍ശിപ്പിക്കാത്തതിനും പാഴ്‌സലുകളില്‍ കൃത്യമായ ലേബല്‍ ഇല്ലാത്തതിനും ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിച്ചതിനും 20000 രൂപ പിഴ ചുമത്തി.

 

അറക്കുളം അശോക ജംക്ഷനിലെ രുചി ഫാസ്റ്റ് ഫുഡ് എന്ന സ്ഥാപനത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചതിനും ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതിരിക്കുക, ഹെയര്‍ നെറ്റ് ധരിക്കാതിരിക്കുക, അടുക്കളയില്‍ എലിയുടെ സാന്നിധ്യം തുടങ്ങിയ ശുചിത്വ മാനദണ്ഡങ്ങളുടെ ലംഘനത്തിനും 25000 രൂപ പിഴ ചുമത്തി.

 

ഭക്ഷണം പാക്ക് ചെയ്ത കവറിനു പുറത്ത് ഭക്ഷണം പാക്ക് ചെയ്ത തീയതി, ഉപയോഗിക്കേണ്ട സമയ പരിധി എന്നിവ രേഖപ്പെടുത്തിയ ലേബല്‍ പതിക്കാത്ത പാഴ്‌സല്‍ ഭക്ഷണത്തിന്റെ വില്‍പ്പന നിരോധിച്ച സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയ 37 പരിശോധനകളിലായി 14 നിയമലംഘനങ്ങള്‍ കണ്ടെത്തി. പിഴവ് വരുത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഭക്ഷ്യസുരക്ഷാ ലൈസന്‍സ് /രജിസ്‌ട്രേഷന്‍ എടുക്കാത്ത പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്താന്‍ ആറു സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 25 സ്ഥാപനങ്ങളെ കണ്ടെത്തി നിയമനടപടി സ്വീകരിച്ചു.

 

അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭക്ഷ്യഉപദേശക സമിതി യോഗത്തില്‍ അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ബൈജു പി ജോസഫ്, ഫുഡ് സേഫ്റ്റി ഓഫീസര്‍ ഷൈജു കെ രാമനാഥ്, ഫുഡ് സേഫ്റ്റി ഓഫീസര്‍ സുമിന്‍ ജോസ്, വിവിധ വകുപ്പ് ഉദ്യോസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.