സിപിഎം സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്കെതിരെ പരസ്യമായി രംഗത്തുവന്ന മുൻ എംഎൽഎ പി.കെ. ശശിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പാലക്കാട്ടെ വിമത കൺവെൻഷനിൽ പാർട്ടിക്കെതിരെ ഉന്നയിച്ച രൂക്ഷമായ ആരോപണങ്ങളെത്തുടർന്നാണ് സംസ്ഥാന കമ്മിറ്റിയുടെ ഈ അടിയന്തര നടപടി. പുറത്താക്കൽ ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെ പാർട്ടിക്കെതിരെ കൂടുതൽ ശക്തമായ പ്രതികരണവുമായാണ് ശശി രംഗത്തെത്തിയത്.
തന്നെ പുറത്താക്കാനുള്ള സമ്പൂർണ്ണ അധികാരം പാർട്ടിക്കുണ്ടെന്നും ദീർഘകാലത്തെ സിപിഎം ബന്ധം ഇവിടെ അവസാനിക്കുകയാണെന്നും പി.കെ. ശശി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ പാർട്ടിയിൽ നിന്ന് പുറത്തുപോയെങ്കിലും തന്റെ പോരാട്ടം അവസാനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിക്കുള്ളിലെ ‘കള്ളന്മാരെ’ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുമെന്നും ശശി വെല്ലുവിളിച്ചു.
ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെ സ്പിരിറ്റ് കച്ചവടക്കാരൻ എന്ന് വിശേഷിപ്പിച്ചും, മദ്യപാന സദസ്സുകളിലാണ് പാർട്ടി തീരുമാനങ്ങൾ എടുക്കുന്നതെന്ന് ആരോപിച്ചും ശശി നേരത്തെ രംഗത്തെത്തിയിരുന്നു. ശശിയുടെ ഈ പരസ്യമായ പടയൊരുക്കം വരും ദിവസങ്ങളിൽ പാലക്കാട്ടെ സിപിഎമ്മിൽ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഉറപ്പാണ്.
