Home » Blog » Kerala » കന്നുകുട്ടി പരിപാലനത്തിന് ഇനി 30,000 രൂപ: മന്ത്രി ജെ ചിഞ്ചുറാണി
FB_IMG_1771775425573

കന്നുകുട്ടി പരിപാലന പദ്ധതിയുടെ തുക 30,000 രൂപയായി ഉയര്‍ത്തിയെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കുന്നന്താനം ഗ്രാമപഞ്ചായത്ത് വെറ്ററിനറി ഡിസ്പെന്‍സറിയുടെയും നവീകരിച്ച കന്നുകുട്ടി പരിപാലന പദ്ധതിയുടെയും ഉദ്ഘാടനം വെറ്ററിനറി ഡിസ്പെന്‍സറി അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കന്നുകുട്ടി പരിപാലനത്തിന് കഴിഞ്ഞ വര്‍ഷം വരെ 12,500 രൂപയാണ് നല്‍കിയിരുന്നത്. കന്നുകുട്ടിയുടെ ജനനം മുതല്‍ ഉള്ള പരിപാലനത്തിനായി ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാം. കര്‍ഷകരുടെ ഉല്‍പാദന ചെലവ് കുറയ്ക്കാന്‍ കന്നുകുട്ടിക്ക് ആവശ്യമായ തീറ്റ നല്‍കും. രാജ്യത്തിന് മാതൃകയായ ഇ സമൃദ്ധ പദ്ധതി 7.50 കോടി രൂപയ്ക്കാണ് പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കിയത്. ആധുനിക സംവിധാനം ഉപയോഗിച്ച് പശുക്കളെ തിരിച്ചറിയാനും വിവരം ശേഖരിക്കാനും പദ്ധതിയിലൂടെ സാധിക്കും. ഇ സമൃദ്ധ പദ്ധതിയിലൂടെ ചികത്സാ വിവരവും പശുക്കളുടെ പ്രത്യുല്‍പാദനപരവും ആരോഗ്യപരവുമായ കാര്യങ്ങള്‍ ഓണ്‍ലൈനായി ലഭിക്കും. സ്‌കോളര്‍ഷിപ്പ്, പെന്‍ഷന്‍, മറ്റ് ധനസഹായം തുടങ്ങി വ്യത്യസ്ത ആനുകൂല്യം ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുന്നു. ക്ഷീരകര്‍ഷകര്‍ക്കായി ആവിഷ്‌കരിക്കുന്ന പദ്ധതി ക്ഷീര സംഘങ്ങളില്‍ പ്രദര്‍ശിപ്പിക്കും. ആനുകൂല്യം എല്ലാവര്‍ക്കും ലഭ്യമാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് പാലുല്‍പാദനം 14 ശതമാനം വര്‍ധിച്ചു. ലഭിക്കുന്ന ലാഭത്തിന്റെ 85 ശതമാനം ക്ഷീര കര്‍ഷകര്‍ക്ക് ക്ഷീരസംഘം വഴി വിതരണം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ആറ് മാസത്തിനുള്ളില്‍ വെറ്ററിനറി ഡിസ്പെന്‍സറി നിര്‍മിച്ചത് അഭിമാനകരമാണെന്ന് അധ്യക്ഷന്‍ അഡ്വ മാത്യു ടി തോമസ് എം എല്‍ എ പറഞ്ഞു. 60 ലക്ഷം രൂപ ചെലവിലാണ് വെറ്ററിനറി ഡിസ്പെന്‍സറി നിര്‍മിച്ചത്. കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ എം. ജെ വിജയന്‍, ജില്ലാ പഞ്ചായത്ത് അംഗം ബിജു ടി ജോര്‍ജ്, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിനി കെ പിള്ള, എ എച്ച് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ. സിന്ധു, എസ് എല്‍ ബി പി അഡിഷണല്‍ ഡയറക്ടര്‍ ഡോ ജിജിമോന്‍ ജോസഫ്, തിരുവല്ല എഡിഡിഎല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ദീപു ഫിലിപ്പ് മാത്യു, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ എസ്. സന്തോഷ്, ത്രിതല പഞ്ചായത്തംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.