ടി20 ലോകകപ്പിൽ പാകിസ്ഥാൻ സൂപ്പർ എട്ടിലേക്ക് യോഗ്യത നേടിയെങ്കിലും, മുൻ നായകൻ ബാബർ അസമിന്റെ ഫോമില്ലായ്മ ടീമിന് വലിയ തലവേദനയാകുന്നു. ബൗണ്ടറികൾ കണ്ടെത്താൻ പ്രയാസപ്പെടുന്ന ബാബറിന്റെ മെല്ലെപ്പോക്ക് ടി20 ഫോർമാറ്റിന് ഒട്ടും അനുയോജ്യമല്ലെന്ന വിമർശനം ക്രിക്കറ്റ് വിദഗ്ധർക്കിടയിൽ ശക്തമാണ്. നിർണ്ണായക മത്സരങ്ങളിൽ പരാജയപ്പെടുന്ന ഒരു താരത്തെ ‘ഇതിഹാസം’ എന്ന് വിശേഷിപ്പിക്കാൻ കഴിയില്ലെന്നാണ് ആരാധകരുടെ പക്ഷം. എന്നാൽ ബാബറിന്റെ ഈ തകർച്ചയ്ക്ക് താരം മാത്രമല്ല, ടീം മാനേജ്‌മെന്റിന്റെ വ്യക്തതയില്ലാത്ത തീരുമാനങ്ങളും കാരണമാണെന്ന വാദവും ഉയരുന്നുണ്ട്.
കഴിഞ്ഞ ഒന്നര വർഷമായി ബാബറിന്റെ ബാറ്റിംഗ് പൊസിഷനിൽ മാനേജ്‌മെന്റ് വരുത്തുന്ന പരീക്ഷണങ്ങളാണ് കാര്യങ്ങൾ വഷളാക്കിയത്. 2017-ന് ശേഷം ബാബർ കളിച്ചിട്ടില്ലാത്ത നാലാം നമ്പറിലേക്ക് താരത്തെ ലോകകപ്പിന് മുൻപ് മാറ്റിയത് വലിയ അബദ്ധമായി മാറി. ഏഴ് മത്സരങ്ങളിൽ നിന്ന് കേവലം 118.58 എന്ന ദയനീയ സ്‌ട്രൈക്ക് റേറ്റിൽ 185 റൺസ് മാത്രമാണ് ഈ പൊസിഷനിൽ ബാബറിന് നേടാനായത്. ടോപ്പ് ഓർഡറിൽ തിളങ്ങുന്ന ഒരു ബാറ്റർക്ക് കൃത്യമായ റോളോ ആത്മവിശ്വാസമോ നൽകാതെ അപരിചിതമായ പൊസിഷനുകളിലേക്ക് തള്ളിവിടുന്നത് താരത്തിന്റെ കരിയറിനെത്തന്നെ ബാധിച്ചിരിക്കുകയാണ്.
നമീബിയക്കെതിരായ കഴിഞ്ഞ മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ വീണിട്ടും ബാബറിനെ ബാറ്റിംഗിന് അയക്കാതെ ഉസ്മാൻ ഖാൻ, മുഹമ്മദ് നവാസ് എന്നിവർക്ക് മുൻഗണന നൽകിയത് മാനേജ്‌മെന്റിന് താരത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു. റൺറേറ്റ് ഉയർത്താൻ ബാബറിന് കഴിയില്ലെന്ന ഭയമാണ് ഇതിന് പിന്നിൽ. സയിം അയൂബ്, സാഹിബ്‌സാദ ഫർഹാൻ തുടങ്ങിയ യുവതാരങ്ങൾ ടോപ്പ് ഓർഡറിൽ അവസരം കാത്തിരിക്കുമ്പോൾ ബാബറിനെ പൊരുത്തപ്പെടാത്ത റോളുകളിൽ കളിപ്പിക്കുന്നത് ടീമിനും താരത്തിനും ഒരുപോലെ തിരിച്ചടിയാവുകയാണ്.
സൂപ്പർ എട്ടിലെ കടുത്ത പോരാട്ടങ്ങൾക്ക് മുൻപ് ബാബറിന്റെ കാര്യത്തിൽ മാനേജ്‌മെന്റ് ഒരു ധീരമായ തീരുമാനം എടുക്കേണ്ടത് അനിവാര്യമാണ്. ഷഹീൻ അഫ്രീദിയെപ്പോലെയുള്ള പ്രമുഖരെ മാറ്റിനിർത്താൻ കാണിച്ച ആർജ്ജവം ബാബറിന്റെ കാര്യത്തിലും ഉണ്ടാകണം. ഒന്നുകിൽ അദ്ദേഹത്തിന് ഏറ്റവും അനുയോജ്യമായ ടോപ്പ് ഓർഡറിൽ ബാറ്റ് ചെയ്യാൻ അവസരം നൽകണം, അല്ലെങ്കിൽ ഫോമിലുള്ള ഫഖർ സമാനെപ്പോലെയുള്ള താരങ്ങൾക്കായി വഴിമാറണം. ഈ അനിശ്ചിതത്വം തുടരുന്നത് പാകിസ്ഥാൻ ക്രിക്കറ്റിന്റെ ലോകകപ്പ് മോഹങ്ങളെത്തന്നെ തകർക്കാൻ സാധ്യതയുണ്ട്.തയുണ്ട്.
