കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം. ദ്വാരപാലക കേസ്, കട്ടിളപ്പാളി കേസ് എന്നിവയിൽ പ്രതിയായ തന്ത്രിയുടെ ജാമ്യത്തിൽ വാദം നേരത്തേ പൂർത്തിയായിരുന്നു. തന്ത്രി അനുവാദം നൽകിയതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നാണ് എസ്ഐടിയുടെ വാദം. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്.
കണ്ഠര് രാജീവര് തന്ത്രിയായിരുന്ന കർണാടകയിലെ ശ്രീരാമപുര അയ്യപ്പക്ഷേത്രത്തിൽ മേൽശാന്തിയായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയെന്നും അന്നു തുടങ്ങിയ ബന്ധത്തിന്റെ പേരിൽ 2004 മുതൽ 2008 വരെ ശബരിമലയിലും പോറ്റി കീഴ്ശാന്തിയായി ജോലി ചെയ്തിരുന്നുവെന്നും എസ്‌ഐടി ആരോപിച്ചിരുന്നു. ശബരിമല മോഷണത്തിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചതിലും തന്ത്രി കണ്ഠര് രാജീവർക്കു മുഖ്യപങ്കുണ്ടെന്നും എസ്ഐടി വാദിച്ചു.
ക്ഷേത്രത്തിൽ നടന്ന ആചാരലംഘനം കണ്ഠര് രാജീവര് ദേവസ്വം ബോർഡിന്റെ ശ്രദ്ധയിൽ പെടുത്തിയില്ലെന്നും സ്വർണപ്പാളികൾ ഉൾപ്പെടെ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു കൈമാറുന്നതു തടയാതെ കുറ്റകരമായ മൗനാനുവാദം നൽകി വീഴ്ച വരുത്തിയെന്നും ഗൂഢാലോചന നടത്തിയെന്നുമാണ് എസ്‌ഐടി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. കുറ്റകൃത്യത്തിൽ കണ്ഠര് രാജീവരുടെ പങ്ക് സ്ഥാപിക്കാനുള്ള സാക്ഷിമൊഴികളും തെളിവുകളും ഉണ്ടെന്നും ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് എസ്ഐടി കോടതിയിൽ വാദിച്ചു.
എന്നാൽ, കേസിൽ തന്നെ കുടുക്കുകയായിരുന്നുവെന്നാണ് തന്ത്രി വാദിച്ചത്. താന്ത്രിക വിധിപ്രകാരമുള്ള കാര്യങ്ങളിൽ മാത്രമാണ് താൻ ഇടപെട്ടതെന്നും ബോർഡിന്റെ മറ്റു കാര്യങ്ങളിൽ ഇടപെടാൻ തനിക്കു അധികാരമില്ലെന്നും തന്ത്രി ബോധിപ്പിച്ചു. ശബരിമല മോഷണക്കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള പ്രധാന പ്രതികൾക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ അതെല്ലാം കുറ്റപത്രം വൈകിയതു മൂലമുള്ള സ്വാഭാവിക ജാമ്യമായിരുന്നു. അതേസമയം, തന്ത്രി അറസ്റ്റിലായി 41ാം ദിവസമാണ് ജാമ്യം ലഭിച്ചതെന്ന പ്രത്യേകതയുമുണ്ട്. ജാമ്യം നേടി ജയിൽ മോചിതനായി പുറത്തിറങ്ങുന്ന തന്ത്രിയേയും ചോദ്യം ചെയ്യാൻ ഇ.ഡി ഉടൻ വിളിപ്പിച്ചേക്കും.
