Your Image Description Your Image Description

പാരീസ്: മലയാളികളുടെ സ്വന്തം പഴങ്കഞ്ഞിയാണ് ഫ്രാൻസിൽ ഇപ്പോൾ താരം. മലയാളികളുടെ പഴങ്കഞ്ഞി മാത്രമല്ല, ചെത്തുകള്ളും കപ്പയും മീൻകറിയും ചട്ടിച്ചോറുമെല്ലാം ഇവിടെ കിട്ടും. കുമളി സ്വദേശി പി.ടി. ടിന്റുവാണ് ഫ്രാൻസിൽ മലയാളികളുടെ ഇഷ്ടവിഭവങ്ങൾ വിളമ്പി ഹിറ്റക്കിയിരിക്കുന്നത്. ഗ്രാമം ഭോജനശാല എന്ന പേരിൽ ഈ മുപ്പത്തൊൻപതുകാരൻ പാരീസിൽ നടത്തുന്ന റസ്റ്റോറന്റിൽ മലയാളികളുടെ നൊസ്റ്റാൾജിക് വിഭവങ്ങൾ ഇഷ്ടംപോലെ കഴിക്കാം.

തേക്കടിയിൽ ടൂറിസ്റ്റ് ഗൈഡായിരുന്നു ടിന്റു. വിനോദസഞ്ചാരമേഖലയിലെ ജോലിക്കായി 2012ലാണ് പാരീസിലെത്തിയത്. ഇതിനിടയിൽ കെട്ടിടം വാടകയ്ക്കെടുത്ത് ഒരു ഹോംസ്റ്റേ തുടങ്ങി. സൈഡ് ബിസിനസായി തുടങ്ങിയ സംരംഭം വലിയ നഷ്ടമില്ലാതെ കൊണ്ടുപോകാനായി സഞ്ചാരികൾക്ക് താമസ സൗകര്യത്തോടെപ്പം പ്രാതലും നൽകി. ഇതോടെ ഹോംസ്റ്റേ വിജയമായി.

ഹോം സ്റ്റേ നൽകിയ ആത്മവിശ്വാസത്തിലാണ് ടിന്റു കേരളീയ ഭക്ഷണം കൂടി വിളമ്പുന്ന റസ്റ്റോറന്റ് തുടങ്ങിയത്. 20 മുറികളുള്ള ഹോട്ടലും, ഫ്രഞ്ച് – സൗത്ത് ഇന്ത്യൻ വിഭവങ്ങളും മദ്യവും വിളമ്പുന്ന ബാർ റസ്റ്റോറന്റുമൊക്കെയായി ടിന്റുവിന്റെ സംരംഭം വളർന്നു. കഴിഞ്ഞമാസം പാരീസിലെ ഔദ്യോഗിക ടൂറിസം മാഗസിനായ ‘Bonjour Bobigny” ൽ ‘ഗ്രാമം ഭോജനശാല”യെ കുറിച്ചുള്ള ലേഖനംകൂടി വന്നതോടെ സംരംഭം സൂപ്പർ ഹിറ്റായി.

മറ്റു രാജ്യങ്ങളിലും ഫ്രാഞ്ചൈസികൾ തുടങ്ങാനുള്ള പരിശ്രമത്തിലാണ് ടിന്റു. ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിൽ കഴിഞ്ഞമാസം ശാഖ തുറന്നു. സിംഗപ്പൂർ, മലേഷ്യ, തായ്‌ലാൻഡ്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള സംരംഭകർ ഫ്രാഞ്ചൈസിക്ക് സമീപിച്ചിട്ടുണ്ടെന്ന് ടിന്റു പറഞ്ഞു.

15 യൂറോയ്ക്ക് ഫ്രഞ്ച് പാരമ്പര്യ ഭക്ഷണവും 10-18 യൂറോയ്ക്ക് തെന്നിന്ത്യൻ വിഭവങ്ങളും ലഭിക്കും. പഴങ്കഞ്ഞിക്ക് 18യൂറോയാണ് ഇവിടെ വില. ഞെട്ടരുത്, നമ്മുടെ നാട്ടിലെ 1700രൂപ. ചട്ടിയിൽ വിളമ്പുന്ന ശ്രീലങ്കൻ തെങ്ങിൻ കള്ളും ഇഡലി, ദോശ,ചമ്മന്തി, ചിക്കൻ, മട്ടൻ, മീൻകറി തുടങ്ങിയവയ്ക്കെല്ലാം ഇവിടെ വൻ ഡിമാൻഡാണ്.

കുമളി അട്ടപ്പള്ളം പുളിക്കപ്പറമ്പിൽ പരേതനായ തങ്കച്ചന്റെയും മുൻ എൽ.ഐ.സി ഏജന്റ് ഉഷയുടെയും മകനാണ് പി.ടി. ടിന്റു. ഭാര്യ: സന്ധ്യ മസ്കറ്റിൽ നഴ്സായ സന്ധ്യയാണ് ഭാര്യ. നാലു വയസുള്ള ഒരു മകനുമുണ്ട്. ടിവൻ എന്നാണ് മകന്റെ പേര്.

Leave a Reply

Your email address will not be published. Required fields are marked *