Your Image Description Your Image Description

തിരുവനന്തപുരം: ചുരുങ്ങിയ സമയം കൊണ്ട് പ്രതീഷിച്ചതിനേക്കാൾ അധികം ചരക്കുനീക്കവുമായി വിഴിഞ്ഞം തുറമുഖത്തി​ന്റ കുതിച്ചുചാട്ടം.ഒൻപത് മാസം കൊണ്ട് തീർക്കാൻ ലക്ഷ്യമിട്ട അര ലക്ഷം കണ്ടെയ്നർ നീക്കം വെറും മൂന്ന് മാസം കൊണ്ടാണ് പൂർത്തിയാക്കിയത്. അടുത്തിടെ ബർത്ത് ചെയ്ത കൂറ്റൻ കപ്പൽ അന്നയിൽ നിന്ന് മാത്രം 10,000 കണ്ടെയ്നറുകളാണ് മാറ്റിയത്.

ജൂലൈ 12ന് സാൻ ഫെർണാണ്ടോയിൽ നിന്ന് തുടങ്ങിയതാണ് ചരക്ക് നീക്കം. ഇതുവരെ വിഴിഞ്ഞത്ത് എത്തിയത് കൂറ്റൻ മദർഷിപ്പുകൾ അടക്കം 16ൽ അധികം കപ്പലുകളാണ്. ഇന്ത്യൻ തുറമുഖങ്ങളിൽ ബർത്ത് ചെയ്തതിൽ വച്ചേറ്റവും ആഴവും വീതിയും നീളവുമുള്ള കപ്പലുകളടക്കം വിഴിഞ്ഞത്ത് എത്തി. ഇതുവരെ 50,000ൽ അധികം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖത്ത് കൈകാര്യം ചെയ്തത്.

കഴിഞ്ഞ 27ന് ബർത്ത് ചെയ്ത എംഎസ്‌സി അന്നയിൽ നിന്ന് മാത്രം കൈകാര്യം ചെയ്തത് 10,330 കണ്ടെയ്നറുകളാണ്. ഒരു ഇന്ത്യൻ തുറമുഖത്ത് ഒരു കപ്പലിൽ നിന്ന് മാത്രമായി പൂർത്തിയാക്കിയ ഏറ്റവും വലിയ കണ്ടെയ്നർ നീക്കങ്ങളിൽ ഒന്നാണ് ഇത്. ട്രയൽ കാലത്ത് തന്നെ വിഴിഞ്ഞത്തിന് ഈ നേട്ടം സ്വന്തം. ഏപ്രിലിൽ വരെയായി 64,000 കണ്ടെയ്നറുകളുടെ നീക്കമാണ് വിഴിഞ്ഞത്ത് ലക്ഷ്യമിട്ടത്. അതിൽ ഏഴുപത് ശതമാനത്തിലധികം ഇതിനോടകം പൂർത്തിയായി.

കമ്മീഷനിംഗിന് സജ്ജ‍മെന്നാണ് വിഴിഞ്ഞം തുറമുഖ അധികൃതർ അറിയിച്ചതിനെതുടർന്ന് ഡിസംബറിൽ തന്നെ കമ്മീഷനിംഗ് ഉണ്ടാകുമെന്നാണ് സൂചന. സംസ്ഥാന സർക്കാർ ഇനി അദാനി ഗ്രൂപ്പിന് നൽകാനുള്ളത് 1200 കോടി രൂപയാണ്. നബാർഡിൽ നിന്നെടുത്ത വായ്പ തുകയിൽ നിന്ന് 100 കോടി രൂപയാണ് അദാനി ഗ്രൂപ്പിന് നൽകാൻ മാറ്റിവച്ചിട്ടുള്ളതെന്നാണ് ലഭിക്കുന്ന വിവരം. ഘട്ടംഘട്ടമായി അദാനി ഗ്രൂപ്പിന് പണം നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *