Your Image Description Your Image Description

മാവേലിക്കര: ജർമനിയിലെ ബർലിനിൽ ഉന്നതപഠനം നടത്തുകയായിരുന്ന മാവേലിക്കര മറ്റം വടക്ക് പൊന്നോലയിൽ ആദം ജോസഫ് കാവുംമുഖത്ത് ആണ് അക്രമിയുടെ കുത്തേറ്റ് മരിച്ചത്. 30 വയസ്സായിരുന്നു ആദമിന്. ബഹ്റൈനിൽ ഫാർമസിസ്റ്റ് ആയ ലില്ലി ഡാനിയലിന്റെയും പരേതനായ ജോസഫിന്റെയും മകനാണ്. ആദമിന് ഒരു വയസ്സുള്ളപ്പോഴാണ് പിതാവ് മരിച്ചത്.

ബർലിൻ ആർഡേൻ സർവകലാശാലയിൽ പഠിക്കുകയായിരുന്ന ആദമിനെ കഴിഞ്ഞ 30 മുതൽ കാണാതായിരുന്നു. ക്ലാസ് കഴിഞ്ഞു പാർട്‌ടൈം ജോലിക്കു ശേഷം സൈക്കിളിൽ താമസസ്ഥലത്തേക്കു പോയ ആദം അവിടെ എത്തിയില്ല. ഒപ്പം താമസിച്ചിരുന്ന സുഹൃത്തുക്കൾ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ ഒരു ആഫ്രിക്കൻ വംശജന്റെ വീട്ടിൽ നിന്നു മൃതദേഹം കണ്ടെത്തി. കുത്തേറ്റു മരിച്ച നിലയിലായിരുന്നു. തന്റെ വീട്ടിൽ അതിക്രമിച്ചു കയറിയയാൾ മൽപിടിത്തത്തിനിടെ കൊല്ലപ്പെട്ടെന്നാണ് ഇയാൾ പൊലീസിൽ അറിയിച്ചത്. എന്നാൽ വഴിയിലുണ്ടായ ആക്രമണത്തിലാകണം ആദം കൊല്ലപ്പെട്ടത് എന്നാണു വിവരം. റോഡിൽ ജഡം ഉപേക്ഷിച്ചാൽ പിടിക്കപ്പെടുമെന്നതിനാൽ ആഫ്രിക്കൻ വംശജൻ സമീപത്തുള്ള അയാളുടെ വീട്ടിലേക്കു മൃതദേഹം കൊണ്ടുപോയതാണെന്നും ജർമനിയിൽ നിന്ന് ആദമിന്റെ വീട്ടുകാരെ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ തുടങ്ങി.

പിതാവിന്റെ മരണശേഷം മറ്റം വടക്ക് പൊന്നോലയിൽ മാതൃസഹോദരി കുഞ്ഞുമോളുടെ വീട്ടിലാണു ആദം വളർന്നത്. ബിസിഎ പഠനം പൂർത്തിയാക്കിയ ശേഷം ഒരു വർഷം മുൻപാണ് ഉന്നത പഠനത്തിനായി ജർമനിയിൽ പോയത്.

Leave a Reply

Your email address will not be published. Required fields are marked *