തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന ആവശ്യപ്പെട്ടുള്ള ഉപഹർജിയിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും നിയമപരമായി നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ പ്രധാന വാദം. എന്നാൽ ഈ വാദത്തെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർത്തു.
നേരത്തെ മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച ശിക്ഷാവിധി ജില്ലാ സെഷൻസ് കോടതി താത്കാലികമായി മരവിപ്പിച്ചിരുന്നു. കേസിന്റെ നിയമസാധുതയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ കോടതിയുടെ ഇന്നത്തെ നിരീക്ഷണം ആന്റണി രാജുവിന് നിർണ്ണായകമാകും. കീഴ്‌ക്കോടതി വിധിയിലെ സാങ്കേതികവും നിയമപരവുമായ വശങ്ങൾ പരിശോധിച്ച ശേഷമാകും സെഷൻസ് കോടതി അന്തിമ തീരുമാനമെടുക്കുക.
