ചോറ്റാനിക്കരയിൽ പ്ലസ് വൺ വിദ്യാർത്ഥിനി ആദിത്യയെ (16) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. കേസ് അന്വേഷണത്തിനായി പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സൈബർ പൊലീസ് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തിയാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.
തന്റെ കൊറിയൻ സുഹൃത്ത് മരിച്ചതിലുള്ള വിഷമം കാരണമാണ് താൻ ആത്മഹത്യ ചെയ്യുന്നത് എന്നായിരുന്നു ആദിത്യയുടെ കുറിപ്പിലുണ്ടായിരുന്നത്. എന്നാൽ പെൺകുട്ടിയുടെ മൊബൈൽ ഫോൺ പ്രാഥമികമായി പരിശോധിച്ച പൊലീസിന് അങ്ങനെയൊരു സുഹൃത്തിനെക്കുറിച്ച് യാതൊരു വിവരവും കണ്ടെത്താനായില്ല. കൂടുതൽ വ്യക്തതയ്ക്കായി ഫോൺ തിരുവനന്തപുരത്തെ ലബോറട്ടറിയിലേക്ക് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. ജനുവരി 27-ന് നടന്ന സംഭവത്തിൽ ദിവസങ്ങൾ പിന്നിട്ടിട്ടും കൃത്യമായ വിവരങ്ങൾ നൽകാൻ അധികൃതർ തയ്യാറായില്ല.
