അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയുള്ള വെടിക്കെട്ട് പ്രകടനത്തിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യയുടെ കൗമാര വിസ്മയം വൈഭവ് സൂര്യവംശി. വെറും 80 പന്തിൽ നിന്ന് 15 സിക്സറുകളും 15 ബൗണ്ടറികളുമടക്കം 175 റൺസാണ് ഈ വണ്ടർ കിഡ് അടിച്ചുകൂട്ടിയത്. വൈഭവിന്റെ ഈ അതിവേഗ ഇന്നിംഗ്‌സിന്റെ കരുത്തിൽ ഇന്ത്യ 411 റൺസെന്ന കൂറ്റൻ സ്കോർ ഉയർത്തുകയും ലോകകിരീടം സ്വന്തമാക്കുകയും ചെയ്തു. ടൂർണമെന്റിലെയും ഫൈനലിലെയും താരമായി തിരഞ്ഞെടുക്കപ്പെട്ടതും ഈ 14-കാരൻ തന്നെയാണ്.
താൻ നേടിയ റൺസിന്റെ 85 ശതമാനത്തിലധികവും ബൗണ്ടറികളിലൂടെയാണ് വൈഭവ് കണ്ടെത്തിയത് എന്നത് ക്രിക്കറ്റ് പ്രേമികളെ അത്ഭുതപ്പെടുത്തുന്നു. 55 പന്തിൽ സെഞ്ച്വറി തികച്ച താരം, അണ്ടർ 19 ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ അതിവേഗ സെഞ്ച്വറിയും ഒരു ഇന്നിംഗ്‌സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ എന്ന റെക്കോർഡും സ്വന്തം പേരിലാക്കി. ഈ വർഷത്തെ ടൂർണമെന്റിലെ ടോപ് സ്കോററും വൈഭവ് തന്നെയാണ്.
വൈഭവിന്റെ ബാറ്റിംഗ് മികവിനെ പ്രശംസിച്ചുകൊണ്ട് രവിചന്ദ്രൻ അശ്വിൻ, വീരേന്ദർ സെവാഗ് തുടങ്ങിയ പ്രമുഖ താരങ്ങൾ രംഗത്തെത്തി. വൈഭവ് വലിയ വേദികൾക്കായി ജനിച്ചവനാണെന്നും അന്താരാഷ്ട്ര ക്രിക്കറ്റിന്റെ വാതിലുകളിൽ അവൻ അതിശക്തമായി മുട്ടുകയാണെന്നും അശ്വിൻ കുറിച്ചു. ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ സീനിയർ ടീമിലേക്ക് വൈഭവ് എത്തുകയാണെങ്കിൽ അതിൽ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
