Home » Blog » Kerala » 20,000 ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനായില്ലെന്നത് അതീവ ഗുരുതരം; തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
21

കൊച്ചി: പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹർജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഇരുപതിനായിരം ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനായില്ലെന്ന ആരോപണം അതീവഗുരുതരമാണെന്നും ജില്ലാ കലക്ടറേറ്റുകളില്‍ വോട്ട് ചെയ്യാനുള്ള അവസരം നല്‍കാമായിരുന്നില്ലേ? എന്നും കോടതി ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി സേവനം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് പോലും മതിയായ സൗകര്യം ഒരുക്കാനാവാത്തതിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.

ഇരുപതിനായിരം ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനായില്ലെന്ന ആരോപണം അതീവഗുരുതരമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവസരത്തിനൊത്ത് ഉയരണമായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. എല്ലാ പൗരന്മാര്‍ക്കും വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കുക എന്നത് കമ്മീഷന്റെ ഉത്തരവാദിത്തമാണെന്നും കണക്ക് ബോധ്യപ്പെടുത്തൂവെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.

എന്നാൽ, മതിയായ സൗകര്യം ഒരുക്കിയിരുന്നെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും അന്തിമഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. എക്‌സിറ്റ് പോള്‍ അടക്കം വരാന്‍ പോകുന്ന ഘട്ടത്തില്‍ ഉദ്യോഗസ്ഥർക്ക് വീണ്ടും അവസരം നല്‍കാനാകില്ലെന്ന് ആവര്‍ത്തിക്കുകയാണ് കമ്മീഷന്‍. വോട്ടവകാശമെന്നത് ജനാധിപത്യപരമായ അവകാശമാണെന്നും കമ്മീഷന് വേണ്ടി ജോലി ചെയ്തവര്‍ക്ക് അത് നിഷേധിച്ചത് അപലപനീയമാണെന്നും ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറി എസ്.ഇര്‍ഷാദ് പ്രതികരിച്ചു.