Your Image Description Your Image Description

കണ്ണൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് വിജയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. നിലമ്പൂര്‍ തെരഞ്ഞെടുപ്പ് ഫലത്തോടെ യുഡിഎഫിനകത്തും പ്രത്യേകിച്ച് കോണ്‍ഗ്രസിനകത്തും പൊട്ടിത്തെറിയുണ്ടാകുമെന്ന് ഗോവിന്ദന്‍ പറഞ്ഞു. ശശി തരൂരും കെ മുരളീധരനും തമ്മിലുള്ള വാക് പോര് അതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വരാജിന്റെ ഭൂരിപക്ഷം പറയാനില്ല. നിലമ്പൂരില്‍ എല്‍ഡിഎഫ് നല്ലരീതിയിലുള്ള പ്രചാരണം നടത്തിയെന്നും അതിന് നല്ല സ്വീകാര്യത ലഭിച്ചുവെന്നും അതുകൊണ്ടുതന്നെ നല്ലരീതിയില്‍ സ്വരാജ് വിജയിക്കുമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. യുഡിഎഫ് നടത്തിയ തെറ്റായ പ്രചാരണങ്ങളെ അതിജീവിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു. തിരഞ്ഞെടപ്പില്‍ ആകമാനം കള്ളക്കഥകള്‍ പ്രചരിപ്പിക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ വച്ച് പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. പലതരം വിവാദങ്ങള്‍ ഉണ്ടാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് യുഡിഎഫ് ശ്രമിച്ചത്.

മതനിരപേക്ഷ ഉള്ളടക്കം ഉയര്‍ത്തിപ്പിടിച്ച് വര്‍ഗീയ കുട്ടുകെട്ടുകളെ തുറന്നുകാണിക്കാന്‍ എല്‍ഡിഎഫിന് സാധിച്ചു. അതിനാൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ആ നിമിഷം മുതല്‍ നിലമ്പൂരില്‍ വലിയ സ്വീകാര്യതയാണ് സ്ഥാനാര്‍ഥിക്ക് കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിലും കോണ്‍ഗ്രസിനകത്തും ഉണ്ടായിട്ടുള്ള പിണക്കങ്ങള്‍ ശക്തിയായി പുറത്തുവരാന്‍ നിലമ്പൂര്‍ തെരഞ്ഞെടുപ്പ് ഫലം ഇടയാക്കുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *