Your Image Description Your Image Description

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ തന്നെ അന്ധവിശ്വാസങ്ങളും ദുരാചാര പ്രക്രിയകളും അംഗീകരിച്ചു നല്‍കുകയാണോയെന്ന് ഹൈക്കോടതി. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിര്‍മാര്‍ജനം ചെയ്യാനുള്ള നിയമ നിര്‍മാണത്തില്‍ നിന്ന് പിന്മാറുകയാണെന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ ചോദ്യം. സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളില്‍ ഇത്തരത്തിലൊരു സത്യവാങ്മൂലമല്ല പ്രതീക്ഷിക്കുന്നതെന്നും നിയന്ത്രണ നടപടികള്‍ വ്യക്തമാക്കി ഉന്നത ഉദ്യോഗസ്ഥനായ സെക്രട്ടറി തന്നെ സത്യവാങ്മൂലം നല്‍കാനും ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു.

ആഭിചാരങ്ങളും ദുര്‍മന്ത്രവാദവും ദുരാചാരങ്ങളും ചെറുക്കുന്നതിനുള്ള നിയമനിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമപരിഷ്‌കാര കമ്മിഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ ‘ദ കേരള പ്രിവന്‍ഷന്‍ ആന്‍ഡ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യൂമന്‍ ഈവിള്‍ പ്രാക്ടീസസ്, സോര്‍സെറി ആന്‍ഡ് ബ്ലാക് മാജിക് ബില്‍- 2019’ എന്ന ബില്‍ പാസാക്കുക എന്നതായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍ ഇത്തരമൊരു ബില്‍ സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ 2023 ജൂലൈയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ഈ ബില്ലുമായി മുന്നോട്ടു പോകേണ്ടതില്ല എന്നു തീരുമാനിച്ചെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. ഇത് സര്‍ക്കാരിന്റെ നയപരമായ കാര്യമാണെന്നും കോടതി ഇടപെടല്‍ ഉണ്ടാവേണ്ടതില്ലെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഡപ്യൂട്ടി സെക്രട്ടറി നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

ഇതോടെയാണ്, അന്ധവിശ്വാസവും ആഭിചാര പ്രക്രിയകളുമൊക്കെ അംഗീകരിച്ചു നല്‍കുകയാണോ സംസ്ഥാന സര്‍ക്കാര്‍ എന്ന് കോടതി വാക്കാല്‍ ചോദിച്ചത്. കോടതിക്ക് നിയമനിര്‍മാണത്തിന് നിര്‍ബന്ധിക്കാന്‍ പറ്റില്ലെങ്കിലും യാതൊരു തരത്തിലുള്ള ഇടപെടലും പാടില്ല എന്നല്ല അതിനര്‍ഥം. നിയമനിര്‍മാണം ഇല്ലെങ്കില്‍ ഇത്തരം കാര്യങ്ങള്‍ക്കുള്ള നിയന്ത്രണ നടപടികള്‍ എന്താണെന്ന് വിശദമാക്കി മൂന്നാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. ദുരാചാരങ്ങളെ അംഗീകരിച്ചു മുന്നോട്ടു പോകാം എന്നാണോ നിലപാട് എന്നും കോടതി ആരാഞ്ഞു. ഇത്തരം സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളില്‍ ഇത്തരത്തിലുള്ള മറുപടി സത്യവാങ്മൂലമല്ല സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥനായ സെക്രട്ടറി തന്നെ മറുപടി സമര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *