തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ, കുട്ടികൾ വഴി വോട്ടർമാരെ സ്വാധീനിക്കാനുള്ള വേറിട്ട നീക്കവുമായി തമിഴക വെട്രി കഴകം നേതാവ് വിജയ് രംഗത്തെത്തി. വീട്ടിലുള്ളവരോട് തനിക്ക് വോട്ട് ചെയ്യാൻ പറയണമെന്നും വോട്ട് ചെയ്യാൻ മടിക്കുന്നവരെ നിർബന്ധിച്ച് പോളിംഗ് ബൂത്തിലേക്ക് അയക്കണമെന്നും വിജയ് കുട്ടികളോട് അഭ്യർത്ഥിച്ചു. ഇഷ്ടമുള്ള വസ്ത്രങ്ങളും മിഠായികളും ചോദിച്ചു വാങ്ങുന്നതുപോലെ തനിക്ക് വേണ്ടിയുള്ള വോട്ടും വാങ്ങിത്തരണമെന്നായിരുന്നു വിജയിന്റെ പരാമർശം.
ഡിഎംകെ സഖ്യവും എൻഡിഎയും വിജയിന്റെ പാർട്ടിയും തമ്മിൽ ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന തമിഴ്നാട്ടിൽ ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്. അതേസമയം, വോട്ടിനായി പണം നൽകാൻ ശ്രമിച്ചതിന് എഐഎഡിഎംകെ സ്ഥാനാർത്ഥിക്കെതിരെ കേസെടുത്ത പോലീസ്, സംസ്ഥാനത്തുടനീളം ഇതിനോടകം 1212.74 കോടി രൂപയുടെ പണവും സമ്മാനങ്ങളും പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
