Your Image Description Your Image Description

തിരുവനന്തപുരം : വയറിളക്ക രോഗങ്ങൾ പൊതുജനാരോഗ്യ ഭീഷണിയാകുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ ആഹാര, പാനീയ ശുചിത്വം ഉറപ്പാക്കാനായി ആരോഗ്യവകുപ്പ് നേതൃത്വത്തില്‍ തെളിമ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. ജൂൺ 16 മുതൽ ജൂലൈ 31 വരെ സംസ്ഥാനവ്യാപമായി സംഘടിപ്പിക്കുന്ന സ്റ്റോപ്പ് ഡയേറിയ കാമ്പയിനോടനുബന്ധിച്ചാണ് സുരക്ഷിത കുടിവെള്ളം, സുരക്ഷിത ആഹാരം, സുരക്ഷിത ശുചിത്വ ശീലങ്ങള്‍ എന്നീ മൂന്ന് മേഖലകളെ അധികരിച്ച് തെളിമ എന്ന പേരില്‍ ജില്ലയില്‍ പ്രത്യേക കാമ്പയില്‍ സംഘടിപ്പിക്കുന്നത്.

വയറിളക്കരോഗ പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലയില്‍ ശാക്തീകരിക്കുകയാണ് ലക്ഷ്യം. കാമ്പയിന് വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കുന്നതിന് ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റില്‍ ഇൻ്റർ സെക്ടറൽ യോഗം ചേര്‍ന്നു.

യോഗത്തില്‍ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും അങ്കണവാടികളിലും കുട്ടികളുടെ വ്യക്തി ശുചിത്വവും ആഹാര പാനീയ ശുചിത്വവും പാലിക്കുന്നതിനുള്ള നിർദേശങ്ങൾ ഉൾകൊള്ളുന്ന പോസ്റ്ററുകൾ, സുരക്ഷിതമായ ആഹാരപാനീയങ്ങളാണ് ഭക്ഷണശാലകളിൽ വിതരണം ചെയ്യുന്നതെന്ന് നടത്തിപ്പുകാര്‍ സ്വയം പ്രഖ്യാപിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പ്രകാശനം ജില്ലാ കളക്ടർ നിർവഹിച്ചു.

വയറിളക്ക രോഗങ്ങൾക്കെതിരെയുള്ള ശുചിത്വ ശീലങ്ങൾ, സുരക്ഷിതമായ കുടിവെള്ളം, ആഹാര പാനീയ ശുചിത്വം, പാനീയചികിത്സയുടെ പ്രാധാന്യം, ഒആര്‍എസ് സിങ്ക് ലഭ്യത ഉറപ്പാക്കുക എന്നിവയ്ക്കായി ക്യാമ്പയിന്റെ ഭാഗമായി നിരവധി സാമൂഹ്യ അധിഷ്ഠിത പരിപാടികളാണ് ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്നത്. കൂടുതൽ വയറിളക്ക കേസുകൾ റിപ്പോർട്ട് ചെയ്ത ഇടങ്ങൾ, ഭക്ഷണശാലകൾ, അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങൾ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ, കെയർ ഹോമുകൾ,ഹോസ്റ്റലുകൾ തുടങ്ങി രോഗസാധ്യത കൂടിയ ഇടങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *