Your Image Description Your Image Description

മലപ്പുറം: തിരൂരില്‍ ഒമ്പതു മാസം പ്രായമായ കുഞ്ഞിനെ വിറ്റ സംഭവത്തില്‍ പ്രതികള്‍ റിമാന്‍ഡില്‍. ഒന്നര ലക്ഷം രൂപയ്ക്കാണ് ഒമ്പതു മാസം പ്രായമായ കുഞ്ഞിനെ വിറ്റത്. തമിഴ്നാട് സ്വദേശികളായ കുട്ടിയുടെ മാതാവ് കീര്‍ത്തന (24), രണ്ടാം ഭര്‍ത്താവ് ശിവ (24), കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി (40), ഇടനിലക്കാരായി നിന്ന സെന്തില്‍ കുമാര്‍ (49), ഭാര്യ പ്രേമലത (45) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.

തിരൂര്‍ കോട്ട് സ്‌കൂളിന് പിറകുവശത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ദമ്പതികള്‍ ഒമ്പതു മാസം പ്രായമുള്ള പെണ്‍കുട്ടിയെ ഒന്നരലക്ഷം രൂപക്ക് വില്‍പന നടത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. കോഴിക്കോട് താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ ദമ്പതികള്‍ക്കാണ് വില്‍പന നടത്തിയത്. തിരൂര്‍ ജില്ല ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയശേഷം കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മെംബര്‍ രാജേഷ് പുതുക്കാടിന്റെ മുന്നില്‍ ഹാജരാക്കി.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുട്ടിയെ മലപ്പുറം ശിശുസംരക്ഷണ സമിതിയുടെ കീഴിലുള്ള ശിശുപരിപാലന കേന്ദ്രത്തിലേക്ക് പുനരധിവസിപ്പിക്കുകയായിരുന്നു. അയല്‍ക്കാരാണ് കുഞ്ഞിനെ കാണുന്നില്ലെന്ന വിവരം ആദ്യം ചോദിച്ചത്. മാതാപിതാക്കളോട് ചോദിച്ചപ്പോള്‍ മാതാപിതാക്കള്‍ വ്യക്തമായ ഉത്തരം നല്‍കിയില്ല. അതോടെ അയല്‍ക്കാരാണ് തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.

പൊലീസെത്തി അന്വേഷിച്ചപ്പോഴും ഇവര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ മറ്റൊരാള്‍ക്ക് കൈമാറിയെന്ന വിവരം ഇവര്‍ പറയുന്നത്. അങ്ങനെയാണ് കോഴിക്കോട് താമസിക്കുന്ന യുവതിയിലേക്ക് അന്വേഷണമെത്തുന്നത്. ഈ യുവതി പറയുന്നത് സ്വന്തം മകളായി വളര്‍ത്താനാണ് കുഞ്ഞിനെ വാങ്ങിയതെന്നാണ്. കുഞ്ഞിന്റെ അമ്മയായ കീര്‍ത്തനയുടെ ആദ്യ ഭര്‍ത്താവിലെ കുട്ടിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *