Your Image Description Your Image Description

ഡല്‍ഹി: വോട്ടെടുപ്പ് ദിവസത്തെ വോട്ടിങ് വീഡിയോകള്‍ 45 ദിവസത്തിന് ശേഷം ഡിലീറ്റ് ചെയ്യണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തിനെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മറുപടി നല്‍കാന്‍ ബാധ്യസ്ഥരായവര്‍ തെളിവുകള്‍ നശിപ്പിക്കുന്നു എന്നാണ് രാഹുല്‍ ഗാന്ധി ആരോപിച്ചത്. തിരഞ്ഞെടുപ്പിന്റെ സിസിടിവി, വെബ്കാസ്റ്റിംഗ്, വീഡിയോ ദൃശ്യങ്ങള്‍ 45 ദിവസത്തിന് ശേഷം നശിപ്പിക്കാന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

മെയ് 30-ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് കമ്മീഷന്‍ അയച്ച കത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പരാമര്‍ശം. മത്സരാര്‍ത്ഥികളല്ലാത്തവര്‍ പ്രത്യേകം കട്ട് ചെയ്തെടുത്തും സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റിയും ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരം ദൃശ്യങ്ങള്‍ 45 ദിവസത്തിന് ശേഷം നശിപ്പിക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്.

‘വോട്ടര്‍ പട്ടികയോ?
അവര്‍ അത് മെഷീന്‍ റീഡബിള്‍ ഫോര്‍മാറ്റില്‍ നല്‍കില്ല.
സിസിടിവി ദൃശ്യങ്ങളോ?
അത് മറച്ചുവെക്കാന്‍ അവര്‍ നിയമം മാറ്റി.
തിരഞ്ഞെടുപ്പിന്റെ ഫോട്ടോകളും വീഡിയോകളും?
ഒരു വര്‍ഷം സൂക്ഷിക്കുന്നതിന് പകരം ഇപ്പോള്‍ വെറും 45 ദിവസത്തിനുള്ളില്‍ അവര്‍ അത് മായ്ച്ചുകളയും.’ രാഹുല്‍ ‘എക്സി’ല്‍ പോസ്റ്റ് ചെയ്തു.

‘മറുപടി നല്‍കേണ്ടവര്‍ തന്നെ തെളിവുകള്‍ നശിപ്പിക്കുകയാണ്. ഇത് വ്യക്തമായി കാണാം – ഒത്തുകളി തീരുമാനമായി കഴിഞ്ഞു. ജനാധിപത്യത്തിലെ വിഷമാണ് കൃത്രിമം നടന്ന തിരഞ്ഞെടുപ്പ്.’ അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *