ബലൂചിസ്ഥാനിൽ സ്കൂൾ കുട്ടികൾ സഞ്ചരിച്ച ബസിന് നേരെ ചാവേറാക്രമണം

ന്യൂഡല്‍ഹി: ബലൂചിസ്താനില്‍ സ്‌കൂള്‍ കുട്ടികൾ സഞ്ചരിച്ച ബസിന് നേരേയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ഖുസ്ദര്‍ നഗരത്തില്‍ ബുധനാഴ്ച രാവിലെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ 35ൽ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച വാഹനം, ചാവേര്‍ സ്‌കൂള്‍ ബസിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു എന്നാണ് പാകിസ്താന്‍ അധികൃതര്‍ പറയുന്നത്. ആര്‍മി പബ്ലിക് സ്‌കൂളിലേക്ക് വിദ്യാര്‍ഥികളുമായി പോയ ബസിനു നേര്‍ക്കാണ് ചാവേര്‍ ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

അതേസമയം ആക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്ന ആരോപണവുമായി പാകിസ്താന്‍ രംഗത്തെത്തി. ആരോപണം തള്ളിയ വിദേശകാര്യ മന്ത്രാലയം ജീവനുകള്‍ നഷ്ടമായതില്‍ അപലപിക്കുകയും ചെയ്തു. പാകിസ്താന്റെ വാദം അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്നും ഇന്ത്യ കൂട്ടിച്ചേര്‍ത്തു.

ഭീകരവാദത്തിന്റെ ഉത്ഭവകേന്ദ്രമെന്ന് അറിയപ്പെടുന്നതില്‍നിന്ന് ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയും സ്വന്തം വീഴ്ചകളെ മറച്ചുവെക്കുന്നതിന് വേണ്ടിയും എല്ലാ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കും ഇന്ത്യയ്ക്കുമേല്‍ കുറ്റം ചുമത്തുന്നത് പാകിസ്താന്റെ ശീലമായിരിക്കുന്നെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വിമര്‍ശിച്ചു.

More From Author

Leave a Reply

Your email address will not be published. Required fields are marked *