
കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം എല്ലാ വര്‍ഷവും അന്നപൂര്‍ണ ദിവസമായി ആഘോഷിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചു. സംസ്ഥാനത്ത് പി എം ആവാസ് യോജന പ്രകാരമുള്ള 50 ലക്ഷം ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കിവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതായും ഈ പദ്ധതി പ്രകാരമുള്ള പുതിയ വീടുകളുടെ ഉടമസ്ഥാവകാശം സ്ത്രീകള്‍ക്കായിരിക്കുമെന്നും അധികാരി വ്യക്തമാക്കി.’പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പായിരുന്ന ‘അന്നപൂര്‍ണ്ണ യോജന’യുടെ ഭാഗമായി എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 17 ‘അന്നപൂര്‍ണ്ണാ ദിവസ്’ ആയി ആചരിക്കും.
ഇതിനകം തന്നെ വലിയൊരു വിഭാഗം സ്ത്രീകള്‍ക്കായി ഞങ്ങള്‍ ഈ പദ്ധതി നടപ്പിലാക്കിക്കഴിഞ്ഞു,’ എന്നാണ് സുവേന്ദു അധികാരി പറഞ്ഞത്. പൗലാമി ഘട്ടക്, ഇന്ദു പുരി, ജ്യോതിര്‍മയി സിക്ദർ എന്നിവരുള്‍പ്പെടെയുള്ള വനിതാ കായിക താരങ്ങളാണ് പ്രഖ്യാപനമുണ്ടായ പരിപാടി ഉദ്ഘാടനം ചെയ്തത്.സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനായി കഴിഞ്ഞ നാല് മാസമായി വിരമിച്ച ജസ്റ്റിസ് സമാപ്തി ചാറ്റര്‍ജിയുടെ നേതൃത്വത്തില്‍ ഒരു കമ്മീഷന്‍ പ്രവര്‍ത്തിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഒരു സ്ത്രീയും അതിക്രമങ്ങള്‍ക്ക് ഇരയാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ലഹരിമുക്ത ബംഗാള്‍ കെട്ടിപ്പടുക്കുന്നതിനായി സ്ത്രീകള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഈ സര്‍ക്കാരിന്റെ ഭരണകാലത്ത് 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ അനുവദിക്കില്ല. അങ്ങനെ ചെയ്യുന്നവര്‍ ജയിലില്‍ പോകേണ്ടിവരും. വിവാഹത്തിന് സഹായിച്ചവരും ജയിലില്‍ പോകേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
