പൊതുയിടങ്ങളിൽ നായ്‌ക്കളെ നടത്തിക്കുന്നതിന് ഇറാനിൽ വിലക്ക്

പൊതുയിടങ്ങളിൽ നായ്‌ക്കളെ നടത്തിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം കൂടുതൽ നഗരങ്ങളിലേയ്ക്ക് വ്യാപിപ്പിച്ച് ഇറാൻ. 20ലധികം നഗരങ്ങളിലാണ് നിരോധനം ഏർപ്പെടുത്തിയത്. നിയമം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യണമെന്നും ഉത്തരവുണ്ട്. പാർക്കുകളിലും പൊതു ഇടങ്ങളിലും നായ്ക്കളെ നടത്തിക്കുകയോ വാഹനങ്ങളിൽ കൊണ്ടുപോകുകയോ ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് വടക്കുപടിഞ്ഞാറൻ ഇറാനിലെ അർദാബിൽ പ്രവിശ്യയിലെ പബ്ലിക് പ്രോസിക്യൂട്ടർ മൊസാഫർ റെസായി പറഞ്ഞു. പൊതുജനാരോഗ്യം, സാമൂഹിക ക്രമം, സുരക്ഷ തുടങ്ങിയവ കണക്കിലെടുത്താണ് തീരുമാനമെന്നാണ് റിപ്പോർട്ട്. ജൂൺ ആറ് മുതൽ നിരോധനം പ്രാബല്യത്തിൽ വന്നു.

ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ 2019ലാണ് ആദ്യ നിരോധനം ഏർപ്പെടുത്തിയത്. തുടർന്ന് അനേകം പേർ നിരോധനത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. നായയെ നടത്തിക്കുന്നതുമായി ബന്ധപ്പെട്ട് നിയമങ്ങളൊന്നും പാസാക്കിയിട്ടില്ലെങ്കിലും പ്രാദേശിക നിർദ്ദേശങ്ങളിലൂടെയും പൊലീസ് ഉത്തരവുകളിലൂടെയുമാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിൽ നിരോധനമേർപ്പെടുത്താൻ അധികാരം നൽകുന്ന ആർട്ടിക്കിളുകൾ ഇറാൻ പീനൽ കോഡിലും ഭരണഘടനയിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

സാമൂഹിക ക്രമം നടപ്പിലാക്കുന്നതിനും രാജ്യത്തിന്റെ ഔദ്യോഗിക മതമായ ഷിയ ഇസ്ളാം ഉയർത്തിപ്പിക്കുന്നതിനുമാണ് നിരോധനം ഏർപ്പെടുത്തിയതെന്നും ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നായ്‌ക്കളെ പരിപാലിക്കുന്നതും അവയുടെ ഉമിനീരുമായി സമ്പർക്കമുണ്ടാവുന്നതും അശുദ്ധിയാണെന്നാണ് പല മതപണ്ഡിതന്മാരും കരുതുന്നത്. പാശ്ചാത്യ സംസ്‌കാരത്തിനെതിരായുള്ള നിരോധനമാണിതെന്നും ആരോപണങ്ങളുണ്ട്.

More From Author

Leave a Reply

Your email address will not be published. Required fields are marked *