Your Image Description Your Image Description

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ബസൂക്ക തിയറ്ററുകളിലെത്തുകയാണ്. നാനൂറിലധികം സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞ ഒരു നടന്റെ ചിത്രം റിലീസ് ചെയ്യുന്നത് ഒരു മഹാദ്ഭുതമാണോ എന്ന് തോന്നാം. എന്നാല്‍ തന്റെ ഓരോ സിനിമയും ആദ്യ സിനിമ പോലെ കാണുന്ന നടനാണ് മമ്മൂട്ടി. ഇന്നും ഷൂട്ട്‌ ടൈമില്‍ ഡയറക്ടര്‍ കട്ട് പറഞ്ഞാല്‍ ആ നിമിഷം ഓടി വന്ന് ഒരു നവാഗതന്റെ ആകാംക്ഷയോടെ മോണിട്ടറില്‍ നോക്കുന്ന മമ്മൂട്ടിയെ കാണാം. അത്രയ്ക്ക് പാഷനാണ് സിനിമയോട് ആ മനുഷ്യന്. ‘കാതല്‍’ എന്ന സിനിമയുടെ പ്രമോഷന്‍ ടൈമില്‍ സമൂഹമാധ്യമങ്ങള്‍ക്കായി അനുവദിച്ച ഒരു അഭിമുഖത്തില്‍ അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി.‘‘ഞാന്‍ ജീവിച്ചിരിക്കുന്നു എന്ന് എന്നെ ബോധ്യപ്പെടുത്തുന്നത് അഭിനയമാണ്. സിനിമയില്ലാതെ വന്നാല്‍ എന്റെ ശ്വാസം നിലച്ചു’’– ഇത്രമാത്രം പ്രതിബദ്ധതയോടെ സിനിമയെ കാണാന്‍ മറ്റാര്‍ക്കെങ്കിലും കഴിയുമെന്ന് തോന്നുന്നില്ല. ഒരുപക്ഷേ ലോകസിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും അധികം പുതുമുഖ സംവിധായകര്‍ക്ക് ആദ്യ അവസരം നല്‍കിയ നടനാണ് മമ്മൂട്ടി. ഏകദേശം 50 ലേറെ പേര്‍ മമ്മൂട്ടിയുടെ ഡേറ്റിന്റെ മാത്രം പിന്‍ബലത്തില്‍ അവരുടെ ആദ്യ സിനിമയൊരുക്കി. ആ ഗണത്തില്‍ ലോഹിതദാസ്, ലാൽ ജോസ്, ബ്ലസി, വൈശാഖ്, അജയ് വാസുദേവ്… തുടങ്ങി നിരവധി പേരുണ്ട്. പല താരങ്ങളും പുതിയ ഒരാള്‍ക്ക് അവസരം നല്‍കുക വഴി റിസ്‌കെടുക്കാന്‍ തയാറാവില്ല. ഇവിടെയാണ് മമ്മൂട്ടി മലയാള സിനിമയ്ക്ക് നല്‍കിയ സവിശേഷമായ സംഭാവനകളുടെ ആഴം വെളിപ്പെടുന്നത്.പ്രമുഖ തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസും മമ്മൂട്ടിയും ഒരു കാലത്ത് ഹിറ്റ് കോംബോയായിരുന്നു. എന്നാല്‍ കാലപ്രവാഹത്തില്‍ പുതിയ തിരക്കഥാകൃത്തുക്കള്‍ വന്നപ്പോള്‍ മമ്മൂട്ടി-ഡെന്നീസ് കൂട്ടുകെട്ടിന്റെ സ്ഥാനത്ത് മറ്റ് ചില കോംബിനേഷന്‍സ് സംഭവിച്ചു. വര്‍ഷങ്ങളോളം ഇരുവരും ഒരുമിച്ചുളള പടങ്ങള്‍ സംഭവിച്ചില്ല. കലൂര്‍ മറ്റ് താരങ്ങള്‍ക്കൊപ്പം നീങ്ങി. പ്രായാധിക്യത്താല്‍ ദീര്‍ഘകാലമായി കലൂര്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ആ ഘട്ടത്തിലാണ് ബികോം ബിരുദ പഠനം കഴിഞ്ഞു നില്‍ക്കുന്ന മകന്‍ ഡീനോ ഡെന്നീസ് താന്‍ ഒരു തിരക്കഥയെഴുതിയ വിവരം പിതാവിനോട് പറയുന്നത്. കഥ കേട്ട ഡെന്നീസിന് വളരെ ഇഷ്ടമായി. ഹോളിവുഡ് സിനിമകളിലൂടെ പരിചിതമായ മൈന്‍ഡ് ഗെയിം ത്രില്ലര്‍ ഗണത്തില്‍പ്പെട്ട തിരക്കഥയായിരുന്നു അത്. ഡീനോയ്ക്ക് പുതുകാല ലോകസിനിമയുമായുളള അടുത്ത പരിചയം അറിയാവുന്ന കലൂര്‍ ഡെന്നീസിന് അതില്‍ അസാധാരണമായി ഒന്നും തോന്നിയില്ല.ആ സമയത്ത് സംവിധായകനാവുക എന്ന ഒരു ചിന്തയേ ഡീനോയുടെ മനസിലുണ്ടായിരുന്നില്ല. തിരക്കഥാകൃത്താവുക എന്നതായിരുന്നു ലക്ഷ്യം. ലബ്ധപ്രതിഷ്ഠരായ ഏതെങ്കിലും സംവിധായകരെ കൊണ്ട് അത് ചെയ്യിക്കുക എന്ന് മാത്രം ഉദ്ദേശിച്ചിരുന്ന ഡിനോയോട് കലൂര്‍ ഡെന്നീസ് ജോഷിയെ പോയി കാണാന്‍ ആവശ്യപ്പെട്ടു. കലൂര്‍ ഏറ്റവുമധികം സിനിമകള്‍ ചെയ്തിട്ടുളളത് ജോഷിക്കൊപ്പമായിരുന്നു. തിരക്കഥ വായിച്ചു കേട്ട ജോഷിക്ക് സംഗതി ഇഷ്ടപ്പെട്ടെങ്കിലും ഇത് ഡീനോ തന്നെ ചെയ്യുന്നതായിരിക്കും നല്ലതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതോടെ ഇനി സംവിധായകരെ കാണുന്നതിന് പകരം നായക നടനോട് കഥ പറയാമെന്ന് തീരുമാനിച്ചു. പടത്തില്‍ ആര് നായകനായാല്‍ നന്നാവുമെന്ന് കലൂര്‍ ഡെന്നീസ് തിരക്കി.
മമ്മൂട്ടിയുടെ പേരാണ് ഡീനോ പറഞ്ഞത്. എന്നാല്‍ മമ്മൂട്ടിയെ പോലെ വലിയ തിരക്കുളള ഒരു താരം മുന്‍പരിചയമില്ലാത്ത ഒരാളെ മുഖവിലയ്‌ക്കെടുക്കുമോ എന്ന് ഡെന്നീസിന് സംശയം തോന്നി. എന്തായാലും ഡെന്നീസ് മമ്മൂട്ടിയോട് കഥ പറയാന്‍ ആവശ്യപ്പെട്ടു. ഡീനോ അതിനായി പലകുറി ശ്രമിച്ചപ്പോഴൊക്കെ താന്‍ നിരുത്സാഹപ്പെടുത്തിയ വിവരം മമ്മൂട്ടി തന്നെ പല സന്ദര്‍ഭങ്ങളിലും പിന്നീട് തുറന്ന് പറഞ്ഞിട്ടുണ്ട്.ഒടുവിൽ കഥ കേട്ട് ഇഷ്ടമായ മമ്മൂട്ടി സിനിമ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇനി സംവിധായകൻ എന്ന കടമ്പയുണ്ട് എന്ന് മനസ്സിലാക്കിയ മമ്മൂട്ടി തന്നെയാണ് കഥ എഴുതിയ ഡിനോയോട് തന്നെ സംവിധാനം ചെയ്യാൻ ആവശ്യപ്പെട്ടത്. പക്ഷേ പിന്നീടും നീണ്ട വർഷങ്ങളുടെ കാത്തിരിപ്പ് വേണ്ടിവന്നു ഒരു പ്രൊഡ്യൂസറെ കിട്ടാൻ വേണ്ടി. പുതുമുഖ സംവിധായകനോട് പലർക്കും വിശ്വാസ്യത വന്നില്ല. ഒടുവിൽ പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു വൈക്കം വഴി നിർമ്മാതാക്കളായ ജിനു എബ്രഹാമും ഡോൾവിൻ കുര്യാക്കോസ് വന്നു അവർക്ക് പ്രോജക്ട് ഇഷ്ടമായി. അടുത്ത പ്രശ്നം ഒരേ തരംഗ ദൈർഘ്യമുള്ള പ്രതിഭാധനനായ അതേസമയം ഈഗോ ഇല്ലാതെ വർക്ക് ചെയ്യാൻ കഴിയുന്ന ഏറെക്കുറെ സമപ്രായക്കാരനായ ഒരു ക്യാമറാമാന് വേണ്ടിയുള്ള തിരച്ചിലായിരുന്നു. അത് നിമശ് രവിയിൽ ചെന്ന് നിന്നതോടെ ഉത്തരമായി. പിന്നെ നടന്ന കാര്യങ്ങൾ മമ്മൂട്ടി തന്നെ അടുത്തിടെ ഒരു അഭിമുഖത്തിൽ വിശദീകരിക്കുകയുണ്ടായി. പുറമേ സിനിമയിൽ വലിയ വിശ്വാസം പ്രകടിപ്പിച്ച എനിക്ക് പോലും ഈ പയ്യൻ എങ്ങനെ പടമെടുക്കും എന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു. പക്ഷേ ലൊക്കേഷനിൽ എത്തിയ ഞാൻ അന്തം വിട്ടുപോയി .പരിചയസമ്പന്നരായ സംവിധായകരെ പോലെ പടപടാന്ന് ഷോട്ടുകൾ എടുക്കുകയാണ് പുള്ളി. അത്രത്തോളം ഹോമര്‍ക്കുകൾ ചെയ്തിരിക്കുന്നു എന്ന് എനിക്ക് മനസ്സിലായി. ഭാവിയുള്ള സംവിധായകനാണ് അദ്ദേഹം എന്നാണ് മമ്മൂട്ടി പറഞ്ഞത്. ഇങ്ങനെയൊരു കമന്റും സർട്ടിഫിക്കറ്റും 50 വർഷത്തെ ഫിലിം കരിയറിന് ഇടയിൽ ഇന്നേവരെ മമ്മൂട്ടി ഇത്ര പരസ്യമായി മറ്റാർക്കെങ്കിലും നൽകിയതായി അറിവില്ല. അതൊക്കെ കൊണ്ടുതന്നെ ഈ സിനിമ മമ്മൂട്ടിയുടെ കരിയറിലെ മികച്ച ചിത്രങ്ങളുടെ പട്ടികയിലേക്ക് പേര് ചേർക്കപ്പെടും എന്ന കാര്യം ഉറപ്പാണ്

Leave a Reply

Your email address will not be published. Required fields are marked *