മലപ്പുറം: പി.എം ശ്രീയുമായി മുന്നോട്ട് പോകണോ എന്നത് സംബന്ധിച്ച് യുഡിഎഫ് രാഷ്ട്രീയ തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പി.എം.ശ്രീയിൽ 93 കോടി രൂപ കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീയിൽ കൃത്യമായ നിലപാട് ഉണ്ട്. നിയമവശം കൂടി പരിശോധിക്കേണ്ടതുണ്ടെന്നും എൻ.ഷംസുദ്ദീൻ പറഞ്ഞു.
അധികാരത്തിൽ എത്തിയാൽ പിഎംശ്രീ നടപ്പാക്കില്ല എന്നാണ് യുഡിഎഫ് പറഞ്ഞത്. കഴിഞ്ഞ സർക്കാർ ഒപ്പിട്ട് 93 കോടി വാങ്ങിയിട്ടുമുണ്ട്. ഒപ്പിട്ട സാഹചര്യത്തിൽ എങ്ങനെ അതിൽ നിന്ന് പിന്നോട്ട് പോവും എന്ന കാര്യം നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് മുന്നോട്ട് പോവുമെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീയിൽ ഒപ്പിടില്ല എന്നാണ് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി മലബാർ ജില്ലകളിൽ കൂടുതൽ സീറ്റ് അനുവദിക്കേണ്ടിവരുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു. പ്ലസ് വൺ അധിക ബാച്ചുകളിലുൾപ്പെടെ ആദ്യം തന്നെ അലോട്ട്‌മെന്റ് നടത്തും. പ്രതിസന്ധി വന്നാൽ മറ്റ് പ്രതിവിധികൾ ആലോചിക്കും ഈ മാസം 30 നുള്ളിൽ പാഠപുസ്തക വിതരണം പൂർത്തിയാക്കും. പാഠപുസ്തകം അച്ചടി പൂർത്തിയായിട്ടുണ്ട് എന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
