കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ എൻഡിഎക്ക് മുന്നേറ്റം. ആദ്യഘട്ട ഫലസൂചനകൾ പ്രകാരം ബിജെപി 124 സീറ്റിലും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് 110 സീറ്റിലും മുന്നേറുന്നു. അതേസമയം, കോൺഗ്രസും ഇടതുപക്ഷവും ഓരോ സീറ്റുകളിൽ മുന്നേറുന്നുണ്ട്.
സംസ്ഥാനത്തെ ഏറ്റവും താരത്തിളക്കമുള്ള മുഖ്യമന്ത്രിയുടെ മണ്ഡലമായ ഭവാനിപ്പൂരിൽ മമതാ ബാനർജി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നാണ് പുറത്തുവരുന്ന ഫലങ്ങൾ സൂചിപ്പിക്കുന്നത്. മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് ബിജെപി സ്ഥാനാർഥി. സുവേന്ദു അധികാരിയാണ് ആദ്യഘട്ട ഫലസൂചനകളിൽ മുന്നിൽ നിൽക്കുന്നത്. അതേസമയം, സംസ്ഥാനത്ത് ബിജെപി കേവല ഭൂരിപക്ഷം നേടുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
293 സീറ്റുകളുള്ള ബംഗാൾ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 147 സീറ്റുകൾ വേണം. നിലവിൽ 245 സീറ്റുകളിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. എക്‌സിറ്റ് പോൾ ഫലങ്ങളും സംസ്ഥാനത്ത് ബിജെപിക്ക് മുൻതൂക്കം പ്രവചിച്ചിരുന്നു.
