തിരുവനന്തപുരം : വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും 13 മന്ത്രിമാരും പിന്നിൽ. റോഷി അഗസ്റ്റിൻ, വി.എൻ.വാസവൻ, ആർ.ബിന്ദു, ഗണേഷ് കുമാർ, പി.രാജീവ്, ഒ.ആർ.കേളു, വി.ശിവന്‍കുട്ടി, വീണാ ജോർജ്, അബ്ദുറഹിമാൻ, എം.ബി.രാജേഷ്, ജെ.ചിഞ്ചുറാണി, എ.കെ.ശശീന്ദ്രൻ, പി.പ്രസാദ് എന്നിവർ പിന്നിലാണ്. യുഡിഎഫ് പ്രമുഖരെല്ലാം മുന്നിലാണ്. പേരാവൂരിൽ കെ.കെ.ശൈലജയ്ക്ക് ലീഡ് ലഭിച്ചു. ബേപ്പൂരിൽ പി.എ.മുഹമ്മദ് റിയാസ് മുന്നിൽ.
ഇടുക്കി മണ്ഡലത്തിൽ റോയ് കെ.പൗലോസാണ് റോഷി അഗസ്റ്റിന്റെ എതിരാളി. ഇരിങ്ങാലക്കുട മണ്ഡലത്തിൽ ആർ.ബിന്ദു തുടക്കം മുതൽ പിന്നിലാണ്. തോമസ് ഉണ്ണിയാടനാണ് യുഡിഎഫ് സ്ഥാനാർഥി. കോട്ടയത്ത് തുടക്കം മുതൽ ശക്തമായ യുഡിഎഫ് തരംഗമാണ്. വി.എൻ.വാസവൻ പിന്നിലാണ്. നാട്ടകം സുരേഷാണ് യുഡിഎഫ് സ്ഥാനാർഥി. ആതിര ഡി.നായർ ട്വന്റി 20 സ്ഥാനാർഥി.
പത്തനാപുരത്ത് കെ.ബി.ഗണേഷ് കുമാറിന്റെ എതിരാളി ജ്യോതികുമാർ ചാമക്കാലയാണ്. ശക്തമായ മുന്നേറ്റമാണ് ജ്യോതികുമാർ നടത്തുന്നത്. കളമശേരിയിൽ വി.ഇ.അബ്ദുൾ ഗഫൂറാണ് പി.രാജീവിന്റെ എതിരാളി. ശക്തമായ ത്രികോണ മത്സരം നടക്കുന്ന നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് മുന്നിൽ. കെ.എസ്.ശബരീനാഥനാണ് യുഡിഎഫ് സ്ഥാനാർഥി.
ആറൻമുളയിൽ വീണാ ജോർജിനെതിരെ അബിൻവർക്കി ലീഡ് ഉയർത്തുന്നു. തൃത്താലയിൽ എം.ബി.രാജേഷും വി.ടി.ബൽറാമും തമ്മിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. എൽഡിഎഫിന്റെ കോട്ടയായ ചടയമംഗലത്ത് ചിഞ്ചുറാണി പിന്നിലാണ്. എം.എം.നസീറാണ് യുഡിഎഫ് സ്ഥാനാർഥി. എലത്തൂർ വർഷങ്ങളായി നിലനിര്‍ത്തുന്ന എ.കെ.ശശീന്ദ്രനും പിന്നിലാണ്. വിദ്യ ബാലകൃഷ്ണനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ചേർത്തലയിൽ പി.പ്രസാദിനെ കോൺഗ്രസിലെ കെ.ആർ.രാജേന്ദ്രപ്രസാദ് പിന്നിലാക്കി.
