Your Image Description Your Image Description

നിരത്തുകളില്‍ നിന്ന് കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ നീക്കി മലിനീകരണം കുറഞ്ഞതും ബദല്‍ ഇന്ധനങ്ങളിലുള്ള വാഹനങ്ങള്‍ എത്തിക്കുന്നതും രാജ്യം ഒരുപോലെ പ്രോത്സാഹിപ്പിക്കുന്ന ഒരു കാര്യമാണ്. ഇത്തരത്തിൽ പഴക്കമുള്ള വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള ആദ്യ നീക്കങ്ങള്‍ ആരംഭിക്കുന്നത് രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ആണ്. ഇപ്പോള്‍ പഴയ വാഹനങ്ങള്‍ നിരത്തുകളില്‍ ഒഴിവാക്കുന്നതിനുള്ള ഡല്‍ഹിയുടെ നീക്കങ്ങള്‍ക്ക് പിന്തുണ ഉറപ്പാക്കുകയാണ് അയല്‍ സംസ്ഥാനമായ ഹരിയാനയും.

മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനായി, സര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ച് കാലാവധി അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് ഇന്ധനം നിഷേധിക്കാനാണ് ഹരിയാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നവംബര്‍ ഒന്ന് മുതല്‍ ഇത് കര്‍ശനമായി നടപ്പാക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. ഗുരുഗ്രാം, ഫരീദാബാദ്, സോനിപത് തുടങ്ങിയ പ്രദേശങ്ങളിലാണ് പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുതെന്ന നിര്‍ദേശം നടപ്പാക്കുന്നത്. നവംബര്‍ ഒന്നാം തിയതി മുതല്‍ കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് ആവശ്യപ്പെടുന്ന ഔദ്യോഗിക അറിയിപ്പ് ഹരിയാന സര്‍ക്കാര്‍ ഈ മൂന്ന് പ്രദേശങ്ങളിലുമുള്ള പെട്രോള്‍ പമ്പുകള്‍ക്ക് നല്‍കിയിട്ടുണ്ട്.

അതേസമയം, ഈ നിയന്ത്രണങ്ങള്‍ അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നാം തീയതി മുതല്‍ ഹരിയാനയിലെ മറ്റ് ജില്ലകളിലും നടപ്പാക്കും. ഓട്ടോമാറ്റിക് ഫിറ്റ്‌നെസ് ടെസ്റ്റിങ് കേന്ദ്രങ്ങളില്‍ നിന്ന് അണ്‍ഫിറ്റ് എന്ന് സാക്ഷ്യപ്പെടുത്തിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും അവയെ കാലപ്പഴക്കം ചെന്ന വാഹനങ്ങളായി പരിഗണിക്കുകയും ചെയ്യും. പഴയ വാഹനങ്ങള്‍ക്ക് പമ്പുകളില്‍ നിന്ന് ഇന്ധനം നല്‍കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി ഈ പറഞ്ഞ നഗരങ്ങളിലെ പമ്പുകളില്‍ ഒക്ടോബര്‍ 31-ന് മുമ്പായി ഓട്ടോമാറ്റിക് നമ്പര്‍പ്ലേറ്റ് റെക്കഗ്നീഷന്‍ ക്യാമറകള്‍ (എഎന്‍പിആര്‍) സ്ഥാപിക്കും. പഴയ വാഹനങ്ങള്‍ കണ്ടെത്തി പിഴ നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും ആവശ്യപ്പെടുന്നുണ്ട്.

ഗ്രീന്‍ മൊബിലിറ്റി എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി 2026 ജനുവരി ഒന്നിന് ശേഷം രാജ്യതലസ്ഥാന മേഖലയില്‍ പെട്രോള്‍-ഡീസല്‍ കാറുകള്‍ ക്യാബ് കമ്പനികളുടെ വാഹന വ്യൂഹത്തില്‍ ചേര്‍ക്കാന്‍ അനുവദിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ടാക്സി ക്യാബുകള്‍ ഉള്‍പ്പെടെ വാണിജ്യ ആവശ്യത്തിനായി ഓടുന്നതിനായി സിഎന്‍ജി അല്ലെങ്കില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായിരിക്കും 2026 ജനുവരി ഒന്ന് മുതല്‍ അനുമതി നല്‍കുകയെന്നാണ് എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *