പട്ടിമറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന വ്യക്തിയുടെ മുറിയിൽ അതിക്രമിച്ചു കയറി എട്ട് പവൻ സ്വർണാഭരണങ്ങളും 1,20,000 രൂപയും മോഷ്ടിച്ച കേസിൽ അസം സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അസം സിമലുഗുരി സ്വദേശി ഫൈജുദീൻ (23) ആണ് കുന്നത്തുനാട് പൊലീസിന്റെ പിടിയിലായത്. മെയ് 30-നായിരുന്നു പട്ടിമറ്റം ഭണ്ഡാരക്കവലയിലെ മുറിയിൽ നിന്ന് മോഷണം നടന്നത്. പണത്തിനും സ്വർണത്തിനും പുറമെ, സ്കൂട്ടറിന്റെ ആർസി ബുക്കും ഒപ്പിട്ടു സൂക്ഷിച്ചിരുന്ന ചെക്ക് ലീഫും പ്രതി കവർന്നിരുന്നു.
പരാതി ലഭിച്ചതിന് പിന്നാലെ കുന്നത്തുനാട് പൊലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ഇൻസ്പെക്ടർ എസ്. ശിവലാൽ, എസ്ഐ എം. അഭിജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
