
<strong>കാഠ്മണ്ഡു</strong>: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1400 കടന്നു. 4994 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് നേപ്പാൾ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കാണാതായ മലയാളികളെക്കുറിച്ചും പുതിയ സൂചനകൾ ഒന്നുമില്ല. പൊന്നാനി സ്വദേശിയായ ഡോക്ടർ ശ്രീധരൻ അയ്യരുടെയും കുടുംബത്തിന്റെയും ബന്ധുക്കൾ നേപ്പാളിൽ തങ്ങുകയാണ്. കാണാതായ ഇന്ത്യക്കാർ ആരെങ്കിലും മരിച്ചവരുടെ പട്ടികയിൽ ഉണ്ടോ എന്നത് നേപ്പാൾ സർക്കാർ സ്ഥിരീകരിച്ചിട്ടില്ലെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. ഇന്ത്യയിൽ നിന്ന് പോയ ഫോറൻസിക് സംഘം ഇതിനകം 1200 ഡിഎൻഎ സാമ്പിളുകൾ പരിശോധിച്ചു എന്ന് വിദേശകാര്യ വക്താവ് പറഞ്ഞു.
ഇതിന്റെ ഫലം അടക്കമുള്ള വിഷയങ്ങളിൽ നേപ്പാൾ സർക്കാർ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കാത്തിരിക്കുകയാണ്. 275 ഇന്ത്യക്കാരെയാണ് ആകെ കാണാതായതെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു. ഇതിൽ 49 പേരെ കാണാതായത് ചൈനീസ് നിയന്ത്രണത്തിലുള്ള ടിബറ്റൻ ഭാഗത്തുനിന്നാണെന്നും രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
