Home » Blog » kerala Max » അപ്രതീക്ഷിത സന്ദർശനത്തിൽ ബാലവേല കണ്ടെത്തി; 19 കുട്ടികളെ മോചിപ്പിച്ച് മുഖ്യമന്ത്രി ശിവകുമാർ കർശന നടപടിക്ക് നിർദ്ദേശം നൽകി
d-k-sivakumar-new-2

<strong>ബെംഗളൂരു</strong>: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ബാലവേലക്ക് പിന്നിലെ ആളുകളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ബെംഗളൂരുവിലെ യശ്വന്ത്പൂരിലുള്ള എപിഎംസി മാര്‍ക്കറ്റില്‍ ശിവകുമാര്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തുകയും കുട്ടികള്‍ ജോലി ചെയ്യുന്നത് കാണുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്.സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി കര്‍ഷകരും ജോലിക്കാരും വ്യാപാരികളുമായി സംവദിക്കുകയും അവരുടെ പരാതികള്‍ കേള്‍ക്കുകയും ചെയ്തു. ഇതിനിടെ ചിലര്‍ ബാലവേലയുമായി ബന്ധപ്പെട്ട വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

മാര്‍ക്കറ്റിലെ ചില കടകളില്‍ കുട്ടികളെ കൊണ്ട് ജോലി ചെയ്യിക്കുന്നതായി അവര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് മുഖ്യമന്ത്രി നടത്തിയ പരിശോധനയില്‍ കുട്ടികള്‍ ജോലി ചെയ്യുന്നതായി കണ്ടെത്തി. വൈകുന്നേരത്തിനുള്ളില്‍ അടിയന്തര നടപടിയുണ്ടാകണമെന്നും അല്ലാത്ത പക്ഷം ഡിസിപി, എസിപി, ഡിഎസ്പി, സിഐ അടക്കം സസ്‌പെന്‍ഷന്‍ നടപടി നേരിടേണ്ടിവരുമെന്നും ശിവകുമാര്‍ മുന്നറിയിപ്പ് നല്‍കി.മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബെംഗളൂരു നോര്‍ത്ത് ഡിവിഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ബി എസ് നേമഗൗഡയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിക്കുകയും മാര്‍ക്കറ്റില്‍ പരിശോധന നടത്തുകയും ചെയ്തു.

പൊലീസ് നടത്തിയ പരിശോധനയില്‍ 19 കുട്ടികളെയാണ് ബാലവേല ചെയ്യുന്ന നിലയില്‍ കണ്ടെത്തിയത്. ഇവരില്‍ പതിമൂന്ന് പേര്‍ ബിഹാര്‍ സ്വദേശികളായിരുന്നു. അതില്‍ തന്നെ പന്ത്രണ്ട് പേര്‍ ആണ്‍കുട്ടികളും ഒരാള്‍ പെണ്‍കുട്ടികളുമാണ്. രണ്ട് കുട്ടികള്‍ പശ്ചിമ ബംഗാള്‍ സ്വദേശികളും രണ്ട് പേര്‍ ഉത്തര്‍പ്രദേശ് സ്വദേശികളുമായിരുന്നു. ബാക്കി രണ്ട് പേര്‍ രാജസ്ഥാന്‍, കര്‍ണാടക സ്വദേശികളായിരുന്നു. ഇതിന് പുറമേ വഴിയോരങ്ങളില്‍ ജോലി ചെയ്യുന്ന പത്തോളം കുട്ടികളെയും പൊലീസ് സംഘം രക്ഷപ്പെടുത്തി. ഇവരെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തിലേക്ക് മാറ്റി.

സംഭവത്തില്‍ ആര്‍എംസി യാര്‍ഡ് പൊലീസ് സ്റ്റേഷനില്‍ നാല് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. കട ഉടമകള്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചൈല്‍ഡ് ലേബര്‍ (പ്രൊഹിബിഷന്‍ ആന്‍ഡ് റെഗുലേഷന്‍) ആക്ട്, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇതിന് പുറമേ അഞ്ച് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചൈല്‍ഡ് ആന്‍ഡ് അഡോളസെന്റ് ലേബര്‍ (പ്രൊഹിബിഷന്‍ ആന്‍ഡ് റെഗുലേഷന്‍) ആക്ട് പ്രകാരമാണ് അഞ്ച് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *