Your Image Description Your Image Description

എസ്.എസ്.എൽ.സി പരീക്ഷാഫലം പുറത്തുവന്നപ്പോൾ ആഘോഷങ്ങളുടെയും അഭിനന്ദനങ്ങളുടെയും പൂരപ്പറമ്പായിരുന്നു സോഷ്യൽ മീഡിയ. ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെക്കാളും അവരുടെ മാതാപിതാക്കളെയാണ് പലരും അഭിനന്ദിച്ചത് .അഭിനന്ദനങ്ങളും ആശംസകളും നല്ലതാ , ഗംഭീരമായി നടക്കട്ടെ .

എന്നാൽ ആൾക്കൂട്ടത്തിൽ തനിയെ ലോകം വെട്ടിപ്പിടിച്ച ആഹ്‌ളാദമായിരുന്നു കെ.ആർ.അഭിനവിന്. നൂറുശതമാനം വിജയം നേടിയ മച്ചാട് സർക്കാർ സ്‌കൂളിൽ സമ്പൂർണ എ പ്ലസ് നേടിയ 9 പേരിൽ ഒരാളാണ് താൻ എന്നതിലല്ല, മറിച്ച് ജീവിത ദുരിതങ്ങളോട് പടവെട്ടി നേടിയ വിജയമായിരുന്നു അഭിനവിന്റേ ആഹ്ളാദത്തിന് പിന്നിൽ .

വടക്കാഞ്ചേരി തെക്കുംകര കാര്യാട് ദുബായ് റോഡിൽ കുണ്ടുകാട്ടുപറമ്പിൽ രാജീവ്-സജിത ദമ്പതികളുടെ രണ്ട് മക്കളിൽ മൂത്തവനാണ് അഭിനവ്. 2018 ലെ പ്രളയം മുത്തച്ഛനും മുത്തശ്ശിയും അടങ്ങുന്ന ആറംഗ കുടുംബത്തിന്റെ കൊച്ചുവീട് തകർത്തു. അധികൃതർക്ക് അപേക്ഷ നൽകിയപ്പോൾ ലഭിച്ചത് ഒരുലക്ഷം രൂപ.

പപ്പടം നിർമ്മാണമാണ് മാതാപിതാക്കളുടെ ജോലി. തുച്ഛമായ വരുമാനത്തിൽ നിന്നും കിട്ടുന്ന പണം സ്വരുക്കൂട്ടി വീടിന് തറകെട്ടി. വളർത്ത് മൃഗങ്ങളോടൊപ്പം തൊഴുത്തിലേക്ക് താമസം മാറ്റി. താമസം ദുഃസഹമായപ്പോൾ മൃഗങ്ങളെ വിറ്റ് തൊഴുത്തിൽ സ്ഥിര താമസമാക്കി. ടാർപോളിനാണ് മേൽക്കൂര.

ചൂട് അസഹനീയം. രാത്രികാലങ്ങളിൽ പഠനം പാതയോരത്തെ സ്ട്രീറ്റ് ലൈറ്റിന് ചുവട്ടിലാക്കി. വനാതിർത്തിയോട് ചേർന്ന ജണ്ടയിൽ അന്തിയുറങ്ങി. ജീവിതദുരിതം മലയായി മുന്നിൽ നിലകൊണ്ടിട്ടും കീഴടങ്ങാൻ അഭിനവ് കൂട്ടാക്കിയില്ല. ഒടുവിൽ വിജയക്കൊടുമുടി, മുഴുവൻ വിഷയങ്ങളിലും എ പ്ലസായി ഈ മിടുക്കനെ തേടിയെത്തി. അഭിനന്ദന പ്രവാഹത്തിനിടയിലും ഒരു കൊച്ചുഭവനം എന്ന സ്വപ്നം ഇപ്പോഴും ഈ കുഞ്ഞു മനസ്സിൽ അവശേഷിക്കുന്നു.

അതുപോലെ എസ്‌എസ്‌എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ കുഞ്ഞു മിടുക്കൻ നേപ്പാൾ സ്വദേശിയാണ് . എറണാകുളം ഇരുമ്പനം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ സിദ്ധത്ത് ഛേത്രിയാണ് ഉന്നത വിജയം നേടിയത്. മലയാളം അടക്കമുള്ള വിഷയങ്ങൾക്കാണ് സിദ്ധത്ത് എ പ്ളസ് കരസ്ഥമാക്കിയത്.

‘ഇതര സംസ്ഥാനത്ത് നിന്നെത്തി ഇവിടുത്തെ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനായി എറണാകുളം ജില്ലാ ഭരണകൂടം ആരംഭിച്ച പദ്ധതിയാണ് ‘റോഷ്ണി’. ഇതിന്റെ ഭാഗമായാണ് സിദ്ധത്ത് മലയാളം മെച്ചപ്പെടുത്തിയത്. കുട്ടിയുടെ ശ്രമങ്ങളുടെ ഫലപ്രാപ്തിയാണ് ഇപ്പോള്‍ നേടിയ മികച്ച വിജയമെന്നാണ് ഹെഡ്മാസ്റ്റര്‍ വി കെ റെനി പറഞ്ഞത് .

ഒന്നാം ക്ലാസ് മുതല്‍ ഏഴുവരെ കോടംകുളങ്ങരയിലെ സ്‌കൂളിലാണ് സിദ്ധത്ത് പഠിച്ചത്. ശേഷം എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായാണ് ഇരുമ്പനം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിയത്. ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധത്തിന്റെ സഹോദരനും എസ്എസ്എല്‍സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ളസ് നേടിയിരുന്നു.

14 വര്‍ഷത്തിലേറെയായി കേരളത്തില്‍ താമസിക്കുകയാണ് സിദ്ധത്തിന്റെ കുടുംബം. തൃപ്പൂണിത്തുറയിലെ വര്‍മ്മ ആശുപത്രിയില്‍ അറ്റന്ററാണ് സിദ്ധത്തിന്റെ അച്ഛന്‍. അമ്മ സൂപ്പര്‍മാര്‍ക്കറ്റിലെ തൊഴിലാളിയും.

Leave a Reply

Your email address will not be published. Required fields are marked *