Your Image Description Your Image Description

മുംബൈ: പ്രശസ്ത ബോളിവുഡ് നടി ഷെഫാലി ജരിവാല (42) വെള്ളിയാഴ്ച രാത്രിയാണ് അന്തരിച്ചത്. എന്നാല്‍ ഈ വാര്‍ത്തയെ മാധ്യമങ്ങള്‍ കവര്‍ ചെയ്ത രീതിയെ വിമരശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം വരുണ്‍ ധവാന്‍. ശനിയാഴ്ച മുംബൈയില്‍ നടന്ന ഷെഫാലിയുടെ അന്ത്യകര്‍മ്മങ്ങളില്‍, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖം ക്യാമറകളില്‍ പകര്‍ത്താന്‍ മാധ്യമങ്ങള്‍ മത്സരിച്ചു. പരാഗ് ത്യാഗി തന്നെ ദുഃഖാകുലനായി, മാധ്യമങ്ങളോട് തന്റെ ഭാര്യയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും, ഈ ദുഃഖമുഹൂര്‍ത്തത്തെ ‘നാടക’മാക്കരുതെന്നും കൈകൂപ്പി അഭ്യര്‍ത്ഥിക്കുന്ന സ്ഥിതി പോലും ഉണ്ടായി.

‘വീണ്ടും ഒരു ആത്മാവിന്റെ വേര്‍പാട് മാധ്യമങ്ങള്‍ വളരെ മോശമായി കവര്‍ ചെയ്യുന്നു. എന്തിനാണ് ഒരാളുടെ ദുഃഖം ഇങ്ങനെ ചിത്രീകരിക്കുന്നത്? ഇത് എല്ലാവരെയും അസ്വസ്ഥരാക്കുന്നു. ഇതിന്റെ ഗുണം എന്താണ്? എന്റെ മാധ്യമ സുഹൃത്തുക്കളോട് എന്റെ അപേക്ഷ, ആരും തങ്ങളുടെ അന്ത്യയാത്ര ഇങ്ങനെ കവര്‍ ചെയ്യപ്പെടാന്‍ ആഗ്രഹിക്കില്ല’ എന്നാണ് വരുണ്‍ എഴുതിയത്.

2002-ല്‍ ‘കാന്താ ലഗ’ എന്ന റീമിക്‌സ് സംഗീത വീഡിയോയിലൂടെ ‘കാത്താ ലഗ ഗേള്‍’ എന്ന പേര് നേടിയ ഷെഫാലി, ‘നച് ബലിയേ’, ‘ബിഗ് ബോസ് 13’ തുടങ്ങിയ റിയാലിറ്റി ഷോകളിലൂടെയും, ‘മുജ്‌സേ ഷാദി കരോഗി’ എന്ന ചലച്ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയും പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംനേടി. അവരുടെ പെട്ടെന്നുള്ള വേര്‍പാട് വിനോദ ലോകത്തെ ഞെട്ടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *