Your Image Description Your Image Description

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ മാസത്തിലെ ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. ജൂണ്‍ 20 മുതല്‍ പെന്‍ഷന്‍ വിതരണം ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ശനിയാഴ്ചയോടെ വിതരണം ആരംഭിക്കുകയായിരുന്നു. ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി 825.71 കോടി രൂപ വെള്ളിയാഴ്ച തന്നെ അനുവദിച്ചിരുന്നെന്നും ധനമന്ത്രി വ്യക്തമാക്കി.
ഈ തുക ബാങ്കുകള്‍ക്കും കൈമാറി. ബാങ്ക് അക്കൗണ്ടുവഴി പെന്‍ഷന്‍ ലഭിക്കുന്ന ബഹുഭൂരിപക്ഷം പേര്‍ക്കും ശനിയാഴ്ച തന്നെ പെന്‍ഷന്‍ ലഭിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്കെല്ലാം വരും ദിവസങ്ങളില്‍തന്നെ പെന്‍ഷന്‍ ലഭിക്കും.

ഈ മാസം പ്രഖ്യാപിച്ച ക്ഷേമപെന്‍ഷന്‍ സര്‍ക്കാര്‍ നല്‍കിയില്ല എന്ന കെപിസിസി അധ്യക്ഷന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ധനമന്ത്രി വിശദീകരിച്ചു. വസ്തുത അന്വേഷിക്കാനോ മനസിലാക്കാനോ ശ്രമിക്കാതെയാണ് പ്രസ്താവന നടത്തിയിട്ടുള്ളത്. ഈ അവാസ്തവ പ്രസ്താവന തള്ളിക്കളയണമെന്ന് ധനമന്ത്രി അഭ്യര്‍ത്ഥിച്ചു. പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന്റെ നടപടിക്രമങ്ങളും സാങ്കേതികത്വവും മനസ്സിലാക്കാതെയാണ് അദ്ദേഹം പ്രസ്താവന നടത്തിയിട്ടുള്ളത്.

സംസ്ഥാനത്ത് ഏതാണ്ട് 62 ലക്ഷത്തോളം പേര്‍ക്കാണ് ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യേണ്ടത്. ഇത് ദിവസങ്ങള്‍ എടുത്താണ് പൂര്‍ത്തീകരിക്കുന്നത്. എല്ലാ മാസവും ഒന്നു മുതല്‍ 15 ഗുണഭോക്താക്കള്‍ക്ക് മസ്റ്ററിങ് ചെയ്യാന്‍ അവസരമുണ്ട്. ഇത്തരത്തില്‍ മസ്റ്റര്‍ ചെയ്യുന്നവരെകൂടി ഉള്‍പ്പെടുത്തിയാണ് 15-നുശേഷം അതാത് മാസത്തെ ഗുണഭോകൃത് പട്ടിക അന്തിമമാക്കുന്നത്. തുടര്‍ന്ന് പഞ്ചായത്ത് ഡയറക്ടര്‍ നല്‍കുന്ന പട്ടികയിലെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ച് ഉത്തരവിറക്കുന്നതും തുക കൈമാറുന്നതും. സാമൂഹ്യസുരക്ഷാ പെന്‍ഷനില്‍ പകുതിയോളം പേര്‍ക്ക് അവരവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പെന്‍ഷന്‍ തുക ക്രഡിറ്റ് ചെയ്യും.

വീട്ടില്‍ പണം എത്തിക്കുന്നവരുടെ തുക ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്ക് കൈമാറും. അവര്‍ ഏതു സഹകരണ സ്ഥാപനം വഴിയാണോ പെന്‍ഷന്‍ കൊടുക്കുന്നത് ആ സഹകരണ ബാങ്കിന് കൈമാറും. ബന്ധപ്പെട്ട സഹകരണ ബാങ്ക് സെക്രട്ടറി ഓരോ വാര്‍ഡിലും വിതരണത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന് ലിസ്റ്റും പണവും കൈമാറും. അദ്ദേഹം തുക വിതരണം ചെയ്തു റിപ്പോര്‍ട്ട് ചെയ്യും. ക്ഷേമ നിധി ബോര്‍ഡുകള്‍ക്കുള്ള പണം ബന്ധപ്പെട്ട ബോര്‍ഡിന് കൈമാറും. അതാത് ബോര്‍ഡാണ് തുക വിതരണം ചെയ്യുന്നത്. ഈ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി എല്ലാവര്‍ക്കും പെന്‍ഷന്‍ എത്തിക്കാന്‍ ഒറ്റ ദിവസത്തില്‍ കഴിയില്ല. ഈ നടപടിക്രമത്തില്‍തന്നെയാണ് എല്ലാ മാസവും പെന്‍ഷന്‍ വിതരണം ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *