Your Image Description Your Image Description

മധുര: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ജിഎസ്ടി പരിഷ്കാരങ്ങൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്നതോടെ ഏകദേശം 2 ലക്ഷം കോടി രൂപ നികുതി ഇളവായി ജനങ്ങളുടെ കൈകളിലെത്തുമെന്ന് അറിയിച്ചു. തമിഴ്‌നാട്ടിലെ മധുരയിൽ വെച്ച് നടന്ന തമിഴ്‌നാട് ഫുഡ് ആൻഡ് ഗ്രെയിൻസ് അസോസിയേഷന്റെ 80-ാം വാർഷികത്തിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി. നികുതി ഇനത്തിൽ സർക്കാരിന് ലഭിക്കേണ്ട ഈ തുക ജനങ്ങൾക്ക് നേരിട്ട് ലഭിക്കുന്നതിലൂടെ ആഭ്യന്തര ഉപഭോഗം വർധിക്കുമെന്നും അത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.

ഇതിലൂടെ നികുതി ഇളവുകൾ സമ്പദ്‌വ്യവസ്ഥയിലേക്ക് തന്നെ തിരികെ എത്തുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ‘ജിഎസ്ടി 2.0’ എന്ന് വിശേഷിപ്പിക്കാവുന്ന ഈ പരിഷ്കാരങ്ങൾ വഴി സാധനങ്ങളുടെയും സേവനങ്ങളുടെയും നികുതി നിരക്കുകൾ കുറയ്ക്കുകയോ പൂർണ്ണമായും ഒഴിവാക്കുകയോ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

മുൻപ് ഉയർന്ന നികുതി ചുമത്തിയിരുന്ന ഉത്പന്നങ്ങൾക്ക് ഇപ്പോൾ നികുതി കുറച്ച് ഒരു നാടകം കളിക്കുകയാണെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കും നിർമല സീതാരാമൻ മറുപടി നൽകി. അത്തരത്തിലൊരു രാഷ്ട്രീയ നാടകത്തിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ മന്ത്രി, എൻഡിഎ സർക്കാരിനോ പ്രധാനമന്ത്രിക്കോ അത്തരം കാര്യങ്ങൾ ചെയ്യേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു. ജിഎസ്ടി കൗൺസിലിന്റെ തീരുമാനങ്ങൾ സുതാര്യമാണെന്നും ഇത് എല്ലാ സംസ്ഥാനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് എടുക്കുന്നതെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

Related Posts