നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ, സംസ്ഥാനത്ത് നിലവിലെ ഇടതുപക്ഷ സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ അതിശക്തമായ ഭരണവിരുദ്ധ തരംഗം നിലനിൽക്കുന്നുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ. ഇത്തവണത്തെ ജനവിധി എൽഡിഎഫിന് എതിരാണെന്ന് വ്യക്തമാക്കുന്ന സൂചനകളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ലോക്‌സഭാ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ പ്രകടമായ സർക്കാരിനെതിരെയുള്ള ജനവികാരം ഇത്തവണ കൂടുതൽ കരുത്താർജ്ജിച്ചിരിക്കുകയാണ്. ജാതിമത രാഷ്ട്രീയ വ്യത്യാസമില്ലാതെ, ഭരണം മാറണമെന്ന ഉറച്ച നിലപാടിലാണ് പൊതുസമൂഹം. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പല മന്ത്രിമാരുടെയും പ്രവർത്തനം ജനങ്ങൾക്കിടയിൽ പരിഹാസ്യമായി മാറിയെന്ന് അദ്ദേഹം വിമർശിച്ചു. ഒന്നാം സർക്കാരിന്റെ കാലത്ത് പിഴവുകളെ പോലും നേട്ടങ്ങളായി വ്യാഖ്യാനിക്കാൻ ഭരണകൂടത്തിന് സാധിച്ചിരുന്നു. എന്നാൽ രണ്ടാം ഊഴത്തിൽ സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾ പോലും വിപരീത അർത്ഥത്തിലാണ് ജനങ്ങളിലേക്ക് എത്തിയത്.
നവകേരള സദസ്സ്, ലോക കേരള സഭ തുടങ്ങിയ വലിയ ആഭാസങ്ങൾക്കും കെട്ടുകാഴ്ചകൾക്കുമായി സർക്കാർ ഖജനാവ് ധൂർത്തടിക്കുമ്പോൾ, സാധാരണക്കാരായ ആശാവർക്കർമാർ തിരുവനന്തപുരത്ത് നടത്തിയ സമരം അവഗണിച്ചതും അവരുടെ കണ്ണീരും സാധാരണക്കാരുടെ മനസ്സിനെ പൊള്ളിച്ചു. ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലർത്തിയിരുന്ന ധാർമ്മിക വിശ്വാസികളെപ്പോലും സർക്കാരിൽ നിന്ന് അകറ്റാൻ ഇത്തരം നടപടികൾ കാരണമായി.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്തെ സാഹചര്യം അനുസരിച്ച് യുഡിഎഫിന് 90 മുതൽ 110 സീറ്റുകൾ വരെ ലഭിക്കേണ്ടതായിരുന്നു. എന്നാൽ യുഡിഎഫിന്റെ തന്നെ ഭാഗത്തുനിന്നുണ്ടായ ചില പാളിച്ചകൾ കാരണം നിലവിൽ അത് 80 മുതൽ 90 വരെ സീറ്റുകളായി ചുരുങ്ങാൻ സാധ്യതയുണ്ട്. എൽഡിഎഫ് വിരുദ്ധ വോട്ടുകൾ ഇത്തവണ യുഡിഎഫിനും ബിജെപിക്കും ഇടയിൽ വിഭജിക്കപ്പെടും. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള സ്ഥലങ്ങൾ പോലെ ബിജെപി ശക്തമായ ഇടങ്ങളിൽ, കോൺഗ്രസിന് വോട്ട് ചെയ്തിട്ട് കാര്യമില്ലെന്ന് കരുതുന്നവർ ബിജെപിയെ പിന്തുണയ്ക്കുന്ന പ്രവണതയുണ്ടെന്നും ജയശങ്കർ നിരീക്ഷിക്കുന്നു. പത്തു വർഷം പൂർത്തിയാക്കുന്ന ഒരു സർക്കാരിനെതിരെ ഉണ്ടാകുന്ന സ്വാഭാവികമായ വിപ്രതിപത്തി ഇത്തവണ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
