Your Image Description Your Image Description

വേടൻ എന്ന ഗായകൻ കേരളത്തിൽ നടക്കുന്ന ജാതി വ്യവസ്ഥയെ കുറിച്ച് പാട്ടു പാടിയപ്പോൾ കേരളമോന്നാകെ പറഞ്ഞത് ജാതി വ്യവസ്ഥയോ അതെന്താ? ഇന്നത്തെ കാലത്ത് അങ്ങനെയൊരു സംഭവമേയില്ല എന്നായിരുന്നു. ഈ സംഭവം നടന്നിട്ട് രണ്ടാഴ്ച പോലും തികച്ച് ആവാത്തപ്പോഴാണ് വെറും ജാതി മാത്രം നോക്കി, അതിനു മാത്രം പ്രാധാന്യം കൊടുത്തു കൊണ്ട് ഒരു പ്രധാന പാർട്ടിയുടെ തലപ്പത്ത് സ്ഥാന മാറ്റം നടന്നത്. അത് ഉറപ്പു വരുത്തിയത് വേറെ ആരുമല്ല കോൺഗ്രസ് നേതൃത്വം തന്നെയാണ്.
സുധാകര് പകരം സണ്ണി ജോസഫിന് നറുക്ക് വീണതും ഹസന് പദവി നഷ്ടമായതും ഈ സാഹചര്യത്തിലാണ്. കേരളത്തിലെ എല്ലാ സോഷ്യൽ ഗ്രൂപ്പിന്റെയും പിന്തുണ നേടാൻ ആകണമെന്ന് മുതിർന്ന നേതാവ് എകെ.ആന്റണി പറഞ്ഞു.
സുധാകര് പകരം സണ്ണി ജോസഫ്, ഹസന് പകരം അടൂർ പ്രകാശ്. വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, ടി എൻ പ്രതാപൻ, ടി സിദ്ധീഖ് എന്നിവർ മാറിയപ്പോൾ അവിടെ പി സി വിഷ്ണുനാഥ്, എ പി അനിൽകുമാർ, ഷാഫി പറമ്പിൽ എന്നീ മൂന്നുപേർ. കാര്യങ്ങൾ വ്യക്തമാണ്, സമുദായ സമവാക്യം ഉറപ്പിക്കാനായിരുന്നു നേതൃത്വം പൊളിച്ചെഴുത്തിൽ ലക്ഷ്യമിട്ടത്. മുതിർന്ന നേതാവ് എകെ.ആന്റണി തന്നെ ഇത് സമ്മതിക്കുന്നു.
ഒരു സമുദായത്തിന്റെ പേരിൽ സമ്മർദ്ദം ചൊലുത്തിയ ആന്റോ ആന്റണി അവസാന നിമിഷം തെറിച്ചു. പക്ഷെ അതിന്റെ ഗുണം സണ്ണി ജോസഫന് ലഭിച്ചൂവെന്നതാണ് വാസ്തവം. പാർട്ടി പദവികൾ പക്ഷെ സമുദായപരിഗണനയിൽ വീതം വയ്ക്കുന്നതിനെതിരെ അണികളിലും സോഷ്യൽ മീഡിയയിലും പ്രതിഷേധം ശക്തമാണ്.
കോൺഗ്രസുമായി അകന്നു നിൽക്കുന്ന ക്രൈസ്തവ വിഭാഗങ്ങളെ ചേർത്തുനിർത്തുകയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. കുടിയേറ്റ ക്രിസ്ത്യൻ കുടുംബത്തിൽ നിന്നാണ് സണ്ണി ജോസഫ് വരുന്നത്. കെഎസ്യു പ്രവർത്തകനായാണ് സണ്ണി ജോസഫ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്.
സാമുദായിക സമവാക്യങ്ങൾ പരിഗണിച്ചു കൊണ്ടാണ് ഹൈക്കമാൻഡ് നേതൃതലത്തിലെ അഴിച്ചുപണികൾ നടത്തിയതും. ഉമ്മൻ ചാണ്ടി വിടവാങ്ങിയതോടെ, കോൺഗ്രസ് നേതൃത്വത്തിൽ ക്രിസ്ത്യൻ നേതാവില്ലെന്നത് പാർട്ടി നേരിടുന്ന പ്രശ്‌നമാണ്. അത് പരിഹരിക്കാൻ കെ.പി.സി.സി അധ്യക്ഷസ്ഥാനത്ത് ക്രിസ്ത്യൻ നിർബന്ധമെന്ന പരിഗണനയാണ് അഡ്വ. സണ്ണി ജോസഫിലെത്തിയത്. ആന്റോ ആന്റണി എം.പി കൂടി പരിഗണിക്കപ്പെട്ടെങ്കിലും റോമൻ കാത്തലിക് സഭാംഗമെന്നതും സ്ഥാനമൊഴിയുന്ന കെ. സുധാകരന്റെ പിന്തുണയും സണ്ണി ജോസഫിന് മുൻതൂക്കമായി.
ഈഴവ വിഭാഗത്തിൽനിന്നുള്ള കെ. സുധാകരനെ മാറ്റിയപ്പോൾ ആ വിഭാഗത്തിനുള്ള പരിഗണനയാണ് അടൂർ പ്രകാശിന്റെ യു.ഡി.എഫ് കൺവീനർ സ്ഥാനം. എസ്.എൻ.ഡി.പിയിലടക്കം സ്വാധീനമുള്ള കോൺഗ്രസിലെ ഈഴവ പ്രമുഖനാണ് അടൂർ പ്രകാശ്. ആ ബലത്തിലാണ് ഇടതുശക്തികേന്ദ്രമായ ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി രണ്ടുതവണ ലോക്‌സഭയിലേക്ക് ജയിച്ചത്. കെ.പി.സി.സി അധ്യക്ഷനായി തന്നെ പരിഗണിക്കപ്പെട്ട അടൂർ പ്രകാശ് അവിടെ ക്രിസ്ത്യൻ വേണമെന്ന നിർബന്ധത്തിലാണ് യു.ഡി.എഫ് നേതൃത്വത്തിലേക്ക് മാറേണ്ടിവന്നത്. എം.എം. ഹസന് യു.ഡി.എഫ് കൺവീനർ സ്ഥാനത്തുനിന്നുള്ള മാറ്റം പ്രതീക്ഷിച്ചതാണ്. അഴിച്ചുപണി മൊത്തത്തിലായതോടെ വർക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖിനെ മാറ്റി പകരം ഷാഫിയെത്തി. പി.സി. വിഷ്ണുനാഥ് വർക്കിങ് പ്രസിഡന്റാകുന്നത് നായർ വിഭാഗത്തിന്റെ പ്രാതിനിധ്യമാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആ വിഭാഗത്തിൽ നിന്നാണെന്നിരിക്കെ, വിഷ്ണുനാഥ് കൂടി കെ.പി.സി.സിയുടെ നിർണായക സ്ഥാനത്ത് പ്രതിഷ്ഠിച്ചത് കോൺഗ്രസിന്റെ പരാമ്പരാഗത വോട്ടുബാങ്ക് ഉറപ്പിച്ചുനിർത്താനുള്ള നീക്കമാണ്.
എ.പി. അനിൽ കുമാർ വർക്കിങ് പ്രസിഡന്റ് പദവിയിലെത്തിയതിലൂടെ തലപ്പത്ത് ദലിത് പ്രാതിനിധ്യവുമുറപ്പാക്കാൻ കോൺഗ്രസിന് കഴിഞ്ഞു.
അപ്പൊ എങ്ങനെയാ? നമുക്ക് ഉറപ്പിച്ചു പറയാലോ അല്ലെ ജാതി ചിന്തയൊക്കെ കേരളത്തിൽ നിന്നും വര്ഷങ്ങള്ക്കു മുൻപേ തന്നെ ഇല്ലാതായിട്ടുണ്ട് എന്ന്.

Leave a Reply

Your email address will not be published. Required fields are marked *