Your Image Description Your Image Description

കണ്ണൂര്‍: കായലോട് സംഭവത്തില്‍ എസ് ഡി പി ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് രംഗത്ത്. എസ്ഡിപിഐയുടെ വികൃതമുഖം ഒന്നുകൂടി വെളിപ്പെട്ടുവെന്ന് കെ.കെ.രാഗേഷ്. ആണ്‍സുഹൃത്തുമായി സംസാരിച്ചു എന്ന കുറ്റം ചുമത്തി സമൂഹ വിചാരണ നടത്തിയും അതു സമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുമാണ് യുവതിയെ അപമാനിച്ചത്. അതിനാലാണ് അവര്‍ ആത്മഹത്യ ചെയ്തത്. ഇക്കാര്യം ആത്മഹത്യക്കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും അതിന്റെ പേരില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ റിമാന്‍ഡിലാണെന്നും കെ.കെ.രാഗേഷ് പറഞ്ഞു.

ആണ്‍സുഹൃത്തിനെ ഏഴുമണിക്കൂര്‍ നേരമാണ് എസ്ഡിപിഐ ഓഫിസില്‍ കൊണ്ടുപോയി വിചാരണ ചെയ്തത്. ഭീകരമായി മര്‍ദിച്ചാണ് വിചാരണ ചെയ്തതെന്നും രാഗേഷ് പറഞ്ഞു ”യുവതിയുടെ മരണത്തിനു ശേഷവും എസ്ഡിപിഐ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം തുടരുകയാണ്. ആണ്‍സുഹൃത്ത് ഡിവൈഎഫ്ഐക്കാരനാണ് എന്നാണ് പ്രചാരണം. കൊടുംപാതകം ചെയ്ത് അതുമറച്ചുവക്കാന്‍ മതരാഷ്ട്ര വാദികള്‍ ഗീബല്‍സിയന്‍ തന്ത്രം പ്രയോഗിക്കുകയാണ്.

കായലോട്ടെ സംഭവത്തില്‍ രാഷ്ട്രീയനിറം നല്‍കാന്‍ സിപിഎമ്മിന് താല്‍പര്യമില്ല. അത് പ്രസക്തവുമല്ല. ആണ്‍സുഹൃത്തിന് സിപിഎമ്മുമായി ബന്ധമില്ല. അയാള്‍ കോണ്‍ഗ്രസ് കുടുംബത്തിലുള്ളയാളാണ്. എസ്ഡിപിഐക്കാര്‍, വിചാരണ സമയത്ത് വിളിച്ചുവരുത്തിയ അയാളുടെ ബന്ധുക്കളുടെ കൂട്ടത്തില്‍ കോണ്‍ഗ്രസ് പഞ്ചായത്തംഗവും പ്രവര്‍ത്തകരുമാണുള്ളത്.” കെ.കെ.രാഗേഷ് പറഞ്ഞു.

”വടക്കേ ഇന്ത്യയില്‍ സംഘപരിവാറുകാര്‍ നടത്തുന്ന ഘാപ് പഞ്ചായത്തിന് സമാനമായി, മതരാഷ്ട്രവാദികളായ എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും കേരളത്തിലും ഫത്വ പുറപ്പെടുവിക്കുകയാണ്. കായലോട്ട് യഥാര്‍ഥത്തില്‍ നടന്നത് കൊലപാതകമാണ്. താലിബാന്റെ അഫ്ഗാനിസ്ഥാനല്ല കേരളമാണെന്ന് എസ്ഡിപിഐക്കാര്‍ മനസ്സിലാക്കണം. അവരുടെ സദാചാര പൊലീസ് കളി ജനാധിപത്യകേരളം അംഗീകരിക്കില്ല.

എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും അടക്കമുള്ള മതരാഷ്ട്രവാദികള്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷി ആയതിന് ശേഷമാണ് സദാചാര ഗുണ്ടായിസം പോലുള്ള ഇത്തരം കാര്യങ്ങള്‍ വീണ്ടും തലപൊക്കിയത്. ഈ സംഭവത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം. എസ്ഡിപിഐയുടെ സദാചാര ഗുണ്ടായിസത്തെ പറ്റി കോണ്‍ഗ്രസും പ്രതിപക്ഷനേതാവും നിലപാട് വ്യക്തമാക്കണം.” കെ കെ രാഗേഷ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *