Your Image Description Your Image Description

കസേര എവിടെ കണ്ടാലും കോൺഗ്രെസ്സുകാർക്ക് ഹാലിളകും. കസേര അവരുടെയൊരു വീക്നെസ് ആണ്. അതിനി പാർട്ടിക്കുള്ളിൽ ആണെങ്കിലും പൊതുപരിപാടിയിലാണെങ്കിലും ഒരുപോലെയാണ്. ഈ കസേര മോഹം കൊണ്ട് കോൺഗ്രസ് മൊത്തത്തിൽ നേരിട്ടിട്ടുള്ള പുകിലുകൾ ചില്ലറയൊന്നുമല്ല. ഇപ്പോളിതാ പുതിയ കസേര ചട്ടം, സോറി പെരുമാറ്റച്ചട്ടം രൂപീകരിച്ചിരിക്കുകയാണ് കെപിസിസി .
ഇനിമുതൽ കസേരയിൽ പേരില്ലാത്തവർക്ക് കോൺഗ്രസ് വേദികളിൽ ഇടമുണ്ടാകില്ല എന്നതാണ് പുതിയ ചട്ടം.
കോഴിക്കോട് ഡി.സി.സിയുടെ ഉദ്ഘാടന ചടങ്ങിൽ ഫോട്ടോയിലിടം പിടിക്കാൻ നേതാക്കൾ തമ്മിൽ ഉന്തും തള്ളുമുണ്ടായ സാഹചര്യത്തിലാണ് കെ.പി.സി.സിയുടെ നടപടി.

എം.പി, എം.എൽ.എ, എ.ഐ.സി.സി ഭാരവാഹി, കെ.പി.സി.സി ഭാരവാഹി, ഡി.സി.സി പ്രസിഡന്റ് എന്നിവരിൽ ആരെങ്കിലും അപ്രതീക്ഷിതമായി വേദിയിലെത്തുകയാണെങ്കിൽ പരിപാടിയുടെ പ്രസക്തി കണക്കിലെടുത്ത് ഇവർക്ക് സീറ്റ് നൽകാനും തീരുമാനമുണ്ട്.
താഴെത്തട്ട് മുതൽ കെ.പി.സി.സി തലം വരെയുള്ള മുഴുവൻ പരിപാടികളിലും വേദിയിലുണ്ടാകേണ്ടവരുടെ പേരുകൾ കസേരകളിൽ പതിക്കണമെന്നാണ് കെ.പി.സി.സിയുടെ പ്രധാന തീരുമാനം. പേരില്ലാത്തവർ കസേരയുടെ അടുത്തുപോലും പോയി നിൽക്കരുത്. നേതാക്കൾ പോയിട്ട് പേരില്ലാത്ത കരോൾ ഗാനസംഘത്തെപ്പോലും വേദിയിൽ പരിഗണിക്കില്ലെന്നും കെപിസിസി വ്യക്തമാക്കിയിട്ടുണ്ട് .

കസേരയിൽ പേരില്ലാത്തവർ വേദിയിൽ വേണ്ടെന്നും കെ.പി.സി.സിയിൽ തീരുമാനമായതായാണ് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് കെ.പി.സി.സി ഉടൻ സർക്കുലർ പുറത്തുവിടും.കഴിഞ്ഞ ദിവസം കോഴിക്കോട് ഡി.സി.സിയിലുണ്ടായ ഉന്തും തള്ളലിലും കോൺഗ്രസ് നേതാക്കൾക്കെതിരെ മുഖപത്രമായ വീക്ഷണം വിമർശനം ഉയർത്തിയിരുന്നു.
ഇടിച്ച് കയറിയല്ല മുഖം കാണിക്കേണ്ടത്…’ എന്ന തലക്കെട്ടോട് കൂടിയ മുഖപ്രസംഗത്തിലായിരുന്നു വിമർശനം. ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ നിലയ്ക്കും വിലയ്ക്കും ചേരാത്ത പ്രവർത്തികളാണ് ചിലപ്പോഴെങ്കിലും കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് വീക്ഷണം വിമർശിച്ചിരുന്നു.
മറ്റുള്ളവരുടെ മുന്നിൽ പരിഹാസ്യമാകുന്ന തരത്തിൽ ഇടിച്ചുകയറാൻ മത്സരിക്കുന്നവർ സ്വന്തം നില മറന്ന് പ്രവർത്തിക്കുന്നു. സമൂഹ മധ്യത്തിൽ പ്രസ്ഥാനത്തെ പരിഹാസ്യമാക്കി മാറ്റുന്ന ഇത്തരം ഏർപ്പാട് ഇനിയെങ്കിലും നമ്മൾ മതിയാക്കണമെന്നും പ്രസംഗത്തിൽ പറഞ്ഞിരുന്നു.
മാത്രമല്ല, സംഘാടക മികവ് പരിപാടി സംഘടിപ്പിക്കുമ്പോൾ മാത്രമായി ഒതുങ്ങി പോകരുതെന്നും പരിപാടികൾ നല്ല രീതിയിൽ സംഘടിപ്പിച്ച് നല്ല രീതിയിൽ തന്നെ അവസാനിപ്പിക്കാനും സംഘാടകർ പ്രത്യേകം ശ്രദ്ധിക്കണമെന്നും വീക്ഷണം പ്രതികരിച്ചിരുന്നു. സംസ്ഥാന, ജില്ലാ, ബ്ലോക്ക്, മണ്ഡലം, ബൂത്ത് ഏത് തലത്തിൽപ്പെട്ട ഘടകങ്ങളിലാണെങ്കിലും പാർട്ടി പരിപാടികളിൽ പ്രോട്ടോകോൾ പാലിക്കുവാൻ നേതാക്കളും അണികളും ബാധ്യസ്ഥരാണെന്നും വീക്ഷണം പറയുന്നു.
ഏപ്രിൽ 12നാണ് കോഴിക്കോട് ഡി.സി.സി ഓഫീസ് ഉദ്ഘാടനം നടന്നത്. ചടങ്ങിനോടനുബന്ധിച്ച് നടന്ന നാടമുറിക്കൽ ചടങ്ങിലാണ് കോൺഗ്രസ് നേതാക്കൾ ഇടിച്ചുകയറാൻ ശ്രമിച്ചത്. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
എന്തൊരു ഗതികേടാണെന്നു നോക്കണേ. ഇത്രയ്‌ക്കൊക്കെ പറഞ്ഞിട്ടും പിന്നെയും ഒരു ഉളുപ്പുമില്ലാതെ ഈ പരിപാടികൾക്കൊക്കെ പോവുന്നവരെ പറഞ്ഞാൽ മതിയല്ലോ. ഒരു തരത്തിൽ പറഞ്ഞാൽ നേതാക്കളെ കുറ്റം പറയാനും പറ്റില്ല. ഭരണപക്ഷത്തു വന്നിട്ട് നാലു പേരാൽ അറിയപ്പടണമെന്ന മോഹം സമീപ കാലത്തൊന്നും നടക്കില്ല എന്നവർക്കറിയാം. അപ്പൊ പിന്നെ ഇങ്ങനെയെങ്കിലും നാല് പേര് അറിയട്ടെ എന്നവർ ചിന്തിക്കുന്നുണ്ടെങ്കിൽ അവരെ തെറ്റു പറയാൻ പറ്റില്ലല്ലോ.

Leave a Reply

Your email address will not be published. Required fields are marked *