Your Image Description Your Image Description

തിരുവനന്തപുരം: ആധാർ അടിസ്ഥാനത്തിലുള്ള അപേക്ഷകളിൽ അനാവശ്യമായ കടുംപിടിത്തം വേണ്ടെന്ന് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ കർശന നിർദേശം നൽകി. കഴിഞ്ഞയാഴ്ച നടന്ന അവലോകനയോഗത്തിലാണ് അപേക്ഷകരെ വലയ്ക്കുന്ന പ്രവണതയെ മന്ത്രി രൂക്ഷമായി വിമർശിച്ചത്.

ഇടനിലക്കാരെ ഒഴിവാക്കുന്നതിനായി കൊണ്ടുവന്ന ആധാർ അധിഷ്ഠിത (ഫേസ് ലെസ്) സംവിധാനത്തിലൂടെ ലഭിക്കുന്ന അപേക്ഷകൾ ഉദ്യോഗസ്ഥർ അനാവശ്യമായി താമസിപ്പിക്കുന്നുവെന്ന പരാതിയെത്തുടർന്നാണ് നിർദേശം.

ആധാർബന്ധിത മൊബൈൽ നമ്പറിലേക്ക് വരുന്ന ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) ഉപയോഗിച്ചാണ് അപേക്ഷ പൂർത്തീകരിക്കുന്നത്. അപേക്ഷകർക്ക് അറിവില്ലാതെ സമർപ്പണം നടത്താനാവില്ലെന്ന് വ്യക്തമായിട്ടും ഒപ്പിൽ ചെറിയ വ്യത്യാസം ചൂണ്ടിക്കാട്ടി അപേക്ഷ നിരസിക്കുന്ന പ്രവണത നല്ലതല്ലെന്ന് മന്ത്രി ഓൺലൈൻ യോഗത്തിൽ ചൂണ്ടിക്കാട്ടി

ഓഫീസ് രേഖകളുമായി അപേക്ഷയിലെ ഒപ്പുകൾ ഒത്തുനോക്കുമ്പോൾ ചെറിയ വ്യത്യാസം കാണിച്ചാലും അപേക്ഷ തള്ളപ്പെടുന്നു. എന്നാൽ ഇടനിലക്കാരുടെ സഹായം തേടിയാൽ ഇത്തരം തടസ്സമുണ്ടാകില്ല.

അസൽ രേഖകൾ ഓഫീസിൽ സമർപ്പിക്കുമ്പോൾ രസീത് നൽകാത്തതും മറ്റൊരു പ്രശ്നമായി തുടരുന്നു. ഓൺലൈൻ അപേക്ഷ നൽകിയ ശേഷം അസൽ രേഖകൾ ഓഫീസിൽ സമർപ്പിക്കണമെന്ന നിയമമുണ്ടെങ്കിലും, അവ സ്വീകരിക്കുമ്പോൾ രസീത് നൽകുന്നില്ല. ഏതു അപേക്ഷകൾക്കാണ് രേഖകൾ സമർപ്പിക്കേണ്ടതെന്നതിനെ കുറിച്ച് വ്യക്തമായ മാർഗ്ഗനിർദേശം ഉണ്ടായിട്ടില്ല. ചില ഓഫീസുകളിൽ ആവശ്യപ്പെടുന്ന രേഖകൾ മറ്റിടങ്ങളിൽ നിർബന്ധമാക്കാറില്ല.

ഫിറ്റ്‌നസ്, റീ-രജിസ്‌ട്രേഷൻ അപേക്ഷകൾ വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർ സ്വീകരിച്ചാലും രേഖാ തെളിവ് നൽകാറില്ല. പരിശോധന കഴിഞ്ഞാലും നടപടികൾ ആരംഭിക്കാൻ രണ്ടോ മൂന്നോ ആഴ്ച വരെ താമസിക്കുന്നുവെന്നും അതിനുശേഷമേ അപേക്ഷാ പുരോഗതി ഓൺലൈനിൽ കാണാനാകുകയുള്ളൂവെന്നും പരാതിയുണ്ട്.

Related Posts