Home » Blog » Education » ഹൈസ്കൂൾ ക്ലാസുകളിൽ അധിക പഠനസമയം; ഈ അധ്യയന വർഷത്തിലും തുടരും
28

തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്കൂൾ ക്ലാസുകളിൽ പഠനസമയം അരമണിക്കൂർ വർധിപ്പിച്ച സംവിധാനം 2026–27 അധ്യയന വർഷത്തിലും തുടരും. കേരള വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സ്കൂൾ കലണ്ടർ പ്രകാരം ഈ അധ്യയന വർഷത്തിൽ 197 സാധാരണ പഠനദിനങ്ങളാണ് ഉള്ളത്. ഇതിലൂടെ ആകെ 985 മണിക്കൂർ പഠനസമയം ലഭിക്കും.

എന്നാൽ വിദ്യാഭ്യാസ അവകാശ നിയമവും കേരള വിദ്യാഭ്യാസ ചട്ടങ്ങളും അനുസരിച്ച് ഹൈസ്കൂൾ തലത്തിൽ 220 ദിവസമോ 1100 മണിക്കൂറോ പഠനം നിർബന്ധമാണെന്നതിനാലാണ് അധിക സമയം തുടരാൻ തീരുമാനിച്ചത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് അധിക ക്ലാസുകൾ ഉണ്ടാകുക. കഴിഞ്ഞ വർഷത്തെ പോലെ രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക് ശേഷം 15 മിനിറ്റും ചേർത്താണ് അധിക സമയം ക്രമീകരിക്കുന്നത്.

ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകൾക്ക് 800 മണിക്കൂർ പഠനസമയം മതി. യു.പി വിഭാഗത്തിൽ 1000 മണിക്കൂർ നിർബന്ധമാണെങ്കിലും നിലവിലെ കലണ്ടറിൽ 15 മണിക്കൂറിന്റെ കുറവുണ്ട്. ഇത് പരിഹരിക്കാൻ മൂന്ന് ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കും. ഹൈസ്കൂൾ വിഭാഗത്തിൽ ആറു ശനിയാഴ്ചകൾ പ്രവൃത്തിദിനങ്ങളായിരിക്കും.

2024 ഓഗസ്റ്റിൽ കേരള ഹൈക്കോടതി വിദ്യാഭ്യാസ വിദഗ്ധരുമായി ആലോചിച്ച് വിദ്യാഭ്യാസ കലണ്ടർ തയ്യാറാക്കണമെന്ന് നിർദേശിച്ചിരുന്നു. തുടർന്ന് സർക്കാർ നിയോഗിച്ച അഞ്ചംഗ സമിതി അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, സ്കൂൾ കൗൺസിലർമാർ എന്നിവരുമായി ചർച്ച നടത്തി റിപ്പോർട്ട് സമർപ്പിച്ചു. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വർഷം സമയക്രമത്തിൽ മാറ്റം വരുത്തിയത്. അന്ന് കോൺഗ്രസ്, ലീഗ് അനുകൂല അധ്യാപക സംഘടനകൾ ഇതിനെതിരെ പ്രതിഷേധിച്ചിരുന്നു. എന്നാലിപ്പോൾ, യുഡിഎഫ് സർക്കാർ അതേ സമയക്രമം തുടർന്നുകൊണ്ടുപോകുകയാണെന്നാണ് വിമർശനം ഉയരുന്നത്