
സെലിക്കൺ താഴ്വരകളിലെ തീ പടരുമ്പോൾ അതിന്റെ പൊള്ളലറിയുന്നത് ഗാർഹിക വിപണികളാണ്. ചിപ്പ് ക്ഷാമവും നിർമിത ബുദ്ധി വിപ്ലവത്തിന്റെ കെടുതികളും ഇന്ത്യൻ ഇലക്ട്രോണിക്സ് ഭീമാനായ സാംസങ്ങിനെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ചെലവുകൾ കുത്തനെ ഉയർന്നതോടെ ടെലിവിഷൻ, ഹോം അപ്ലയൻസ് വിഭാഗങ്ങളിൽ കമ്പനി വൻ തോതിലുള്ള പുനഃസംഘടനയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം 80 മുതൽ 100 വരെ മുതിർന്ന എക്സിക്യൂട്ടീവുകളെയാണ് സാംസങ് ഇന്ത്യ ഒഴിവാക്കുന്നത്. ഡയറക്ടർമാർ, ടീം ലീഡർമാർ, ബ്രാഞ്ച്, ഏരിയ മാനേജർമാർ തുടങ്ങിയ ഉന്നത പദവികളിൽ ഇരിക്കുന്നവരെയാണ് ഈ പ്രതിസന്ധി നേരിട്ട് ബാധിക്കുന്നത്.
വ്യാവസായിക തലത്തിൽ കറുത്ത നിഴൽ വീഴ്ത്തിയിരിക്കുന്ന മെമ്മറി ചിപ്പ് വില ഇരട്ടിയിലധികമായി വർധിച്ചതാണ് പ്രധാന വെല്ലുവിളി. എഐ മുന്നേറ്റങ്ങളുടെ ഫലമായി ചിപ്പുകൾക്കായുള്ള ആഗോള മത്സരം കൂടിയപ്പോൾ അത് സാധാരണ ഇലക്ട്രോണിക്സ് നിർമാതാക്കളുടെ നടുവൊടിച്ചു. ഇതിനു പുറമെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ്, അസംസ്കൃത വസ്തുക്കളുടെ ഉയർന്ന വില, സ്മാർട്ട്ഫോൺ വിപണിയിലെ മാന്ദ്യം എന്നിവയും കമ്പനിക്ക് മേൽ കനത്ത സമ്മർദമാണ് സൃഷ്ടിക്കുന്നത്. സെയിൽസ്, മാർക്കറ്റിങ് വിഭാഗങ്ങളിൽ മാത്രം ജീവനക്കാരുടെ എണ്ണം 25 ശതമാനത്തോളം കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരിട്ടുള്ള ജീവനക്കാർക്കൊപ്പം മാൻപവർ ഏജൻസികൾ വഴിയുള്ള കരാർ ജീവനക്കാരും ഈ പ്രതിസന്ധിക്ക് ഇരയാകുന്നുണ്ട്.
അതേസമയം, ആശ്വാസകരമായ മറ്റൊരു വാർത്ത സ്മാർട്ട്ഫോൺ വിഭാഗം ഈ പ്രതിസടിയിൽ നിന്ന് പൂർണമായും സുരക്ഷിതമാണ് എന്നതാണ്. ഇന്ത്യയിലെ മൊത്തം വരുമാനത്തിന്റെ മുക്കാൽ ഭാഗവും സംഭാവന ചെയ്യുന്നത് മൊബൈൽ ഫോൺ ബിസിനസ്സ് ആയതിനാലാണ് ഈ കരുതൽ. പ്രീമിയം ഗാലക്സി ഫോൾഡ്, ഫ്ലിപ്പ് മോഡലുകളുടെ ശക്തമായ വിപണി പിന്തുണയും വരാനിരിക്കുന്ന ദീപാവലി സീസണിലെ റെക്കോർഡ് വിൽപ്പന പ്രതീക്ഷകളും സ്മാർട്ട്ഫോൺ ടീമിന് തുണയായിട്ടുണ്ട്. എങ്കിലും ആഗോള സാമ്പത്തിക അസ്ഥിരതയും ചിപ്പ് ക്ഷാമവും ഇലക്ട്രോണിക്സ് വിപണിയിൽ വരും ദിവസങ്ങളിൽ കൂടുതൽ വെല്ലുവിളികൾ സൃഷ്ടിച്ചേക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
